സലാല: ഒമാനിലെ സലാലയില്‍ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. സലാല ഹൈവേയില്‍ ജനുവരി ഒമ്പതിന് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. ബംഗ്ലാദേശി കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. സലാല സന്ദര്‍ശിക്കാനെത്തിയതായിരുന്നു കുടുംബം.
ബില്‍ക്കീസ് അക്തര്‍, മകന്‍ മുഹമ്മദ് സാകിബുല്‍ ഹസന്‍ സോബുജ്, മരുമകന്‍ മുഹമ്മദ് ദിദാരുള്‍ ആലം എന്നിവരാണ് മരിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സാകിബുളിന്റെ ഭാര്യ ഉമ്മു സല്‍മ റീത്തയും വാഹനത്തിലുണ്ടായിരുന്ന ഇവരുടെ കുഞ്ഞിനും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. ഇവർ പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്.
കുടുംബം വര്‍ഷങ്ങളായി ഒമാനില്‍ താമസിച്ചു വരികയാണ്. ചിറ്റഗോങ്ങിലെ ഫാത്തിക്ചാരി നിവാസികളായ കുടുംബം സലാലയിലെ ഒരു ആരാധനാലയം സന്ദര്‍ശിച്ച ശേഷം മസ്‌കത്തിലേക്ക് മടങ്ങുകയായിരുന്നു. ഈ യാത്രയിലായിരുന്നു അപകടം.





