ചെന്നൈ: അറുമ്പാക്കത്ത് മോഷണ ശ്രമത്തിനിടെ യുവതിയെ കുത്തി വീഴ്ത്തി പെട്രോൾ ഒഴിച്ചു കത്തിച്ചു കൊന്ന കേസിൽ ഒരാൾ പിടിയിൽ. അറുമ്പാക്കം മെട്രോ സ്റ്റേഷനു സമീപം ചായക്കട നടത്തുന്ന ശ്രീനിവാസന്റെ ഭാര്യ അമുത (45) കൊല്ലപ്പെട്ടതിൽ ജൂസ് കട ഉടമയും ചെന്നൈ സ്വദേശിയുമായ ശാന്തകുമാറാണ് (28) പിടിയിലായത്. കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ വീണു കാലൊടിഞ്ഞ ഇയാളുടെ പക്കൽ നിന്ന് സ്വർണ മോതിരവും കമ്മലും പിടിച്ചെടുത്തു.
വ്യാഴാഴ്ച വൈകിട്ട് ആറോടെയാണു സംഭവം. കടയിൽനിന്നു മടങ്ങിയ അമുതയെ പിന്തുടർന്ന ശാന്തകുമാർ, വീട്ടിൽ അതിക്രമിച്ചു കയറിയാണ് ആക്രമിച്ചത്. മോഷണശ്രമം യുവതി ചെറുത്തതോടെ കത്തി കൊണ്ടു കുത്തി വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു. അമുത സ്ഥിരമായി ധരിക്കുന്ന 10 പവനോളം തൂക്കം വരുന്ന സ്വർണമാല മോഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇയാൾ പിന്നീടു സമ്മതിച്ചു.
വീട്ടിൽ നിന്നു പുക ഉയരുന്നതു കണ്ട പ്രദേശവാസികളാണ് അമുതയുടെ മൃതദേഹം കണ്ടെത്തിയത്. സംസ്കാരം നടത്തി. മോഷണം മാത്രമാണോ കൊലയ്ക്കു പിന്നിലെ കാരണമെന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.





