കാണ്‍പൂരില്‍ 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

0
106

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 14 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രാദേശിക യൂട്യൂബര്‍ അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് എസ് ഐയ്‌ക്കെതിരെയും അന്വേഷണം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതില്‍ യൂട്യൂബര്‍ക്കൊപ്പം എസ് ഐയ്ക്കും പങ്കുള്ളതായാണ് പൊലീസ് വിലയിരുത്തല്‍.

അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിസിപി ദിനേശ് ചന്ദ്ര ത്രിപാഠിയെ പുറത്താക്കുകയും എസ്എച്ച്ഓ വിക്രം സിംഗിനെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് കമ്മീഷണര്‍ രഘുബിര്‍ ലാല്‍ ആണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്.

സ്‌കൂള്‍ വിദ്യാര്‍ഥിയെ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മഹീന്ദ്ര സ്‌കോര്‍പിയോവില്‍ തട്ടിക്കൊണ്ട് പോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റെയില്‍വേ ട്രാക്കിന് സമീപം ഒറ്റപ്പെട്ട സ്ഥലത്ത് വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.

ബലാത്സംഗത്തിനിരയാക്കിയ ശേഷം അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ വീടിന് സമീപം ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളയുകയായിരുന്നു.

ബെംഗളൂരുവിൽ ആറുവയസുകാരിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ഉപേക്ഷിച്ച നിലയിൽ
‘പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരം, എസ്‌ഐ അമിത് കുമാര്‍ മൗര്യ, യൂട്യൂബര്‍ ശിവ്ബാരന്‍ യാദവ് എന്നിവരുടെ പേരുകളാണ് എഫ്‌ഐആറില്‍ ഉള്ളത്. യൂട്യൂബറെ അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ എസ് ഐയെ പിടികൂടുന്നതിനായി നാല് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്,’ രഘുബിര്‍ ലാല്‍ പറഞ്ഞു.

തട്ടിക്കൊണ്ടു പോകാനുപയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ എസ്‌യുവി പൊലീസ് പിടികൂടി. പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ അര്‍ധരാത്രിയോടെ വീടിന് പുറത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് സഹോദരനാണ്. ഉടന്‍ തന്നെ പൊലീസില്‍ വിളിച്ച് അറിയിച്ചെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. സംഭവത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരോട് പരാതിപ്പെട്ടപ്പെട്ടതിന് ശേഷം മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു