വെനസ്വേലയിൽ അമേരിക്കയുടെ ഉഗ്ര ബോംബാക്രമണങ്ങൾ; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു, ലോകം മറ്റൊരു യുദ്ധമുഖത്തേക്ക്

0
180

വാഷിങ്ടൻ: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ബോംബാക്രമണം നടത്തി അമേരിക്ക. വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ഉൾപ്പെടെ ഏഴു സ്ഫോടനങ്ങൾ നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാരക്കാസ്, അറാഹുവ,മിറാൻഡ, ലാഗുവൈറെ സംസ്ഥാനങ്ങളിലാണ് ആക്രമണം ഉണ്ടായതെന്ന് വെനസ്വേല പ്രസ്താവനയിൽ അറിയിച്ചു.

സ്ഫോടനങ്ങൾക്കു പിന്നാലെ യുദ്ധവിമാനങ്ങളുടെ ശബ്ദം കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു. സ്ഫോടനങ്ങളെക്കുറിച്ച് ട്രംപ് ഭരണകൂടത്തിന് അറിവുണ്ടായിരുന്നെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ ഉത്തരവിനെത്തുടർന്നാണ് ആക്രമണമെന്ന് സിബിഎസിന്റെ റിപ്പോർട്ടർ ജെനിഫർ ജേക്കബ്സ് എക്സിൽ കുറിച്ചു.

പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയോടെയാണ് സ്ഫോടനങ്ങൾ ഉണ്ടായത്. വെനസ്വേലയിലെ പ്രധാന സൈനിക താവളത്തിനു സമീപമുള്ള നഗരത്തിലാണ് സംഭവം. സ്ഫോടനത്തിന്റെതെന്നു സംശയിക്കപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഫോടനം നടന്നതോടെ ആളുകൾ തെരുവുകളിലേക്ക് ഓടി. അതേസമയം, ആക്രമണത്തെ കുറിച്ച് യുഎസോ വെനസ്വേലയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സർക്കാരിനെതിരെ നടപടികൾ കടുപ്പിച്ച ഘട്ടത്തിലാണ് ബോംബാക്രമണം നടന്നിരിക്കുന്നത്. വെനസ്വേലയ്‌ക്കെതിരെ കരയാക്രമണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. കരീബിയൻ കടലിലും കിഴക്കൻ പസഫിക് സമുദ്രത്തിലും ലഹരിമരുന്ന് കള്ളക്കടത്ത് ആരോപിച്ച് വെനസ്വേലയുടെ ബോട്ടുകളെ യുഎസ് സൈന്യം നേരത്തെ ആക്രമിച്ചിരുന്നു. 30 ആക്രമണങ്ങളിലായി 107 പേരാണ് അന്ന് കൊല്ലപ്പെട്ടത്. നിക്കോളാസ് മഡുറോ സ്ഥാനമൊഴിയണമെന്നാണ് ട്രംപിന്റെ ആവശ്യം.