തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വൈറലായ കോൺഗ്രസിൻ്റെ പ്രചാരണ ഗാനം’ പോറ്റിയെ കേറ്റിയേ’ ഗാനം തിരുത്തി പാടി കെ.സുരേന്ദ്രൻ. സ്വർണം കട്ടവർ ആരപ്പാ.. സഖാക്കളാണേ അയ്യപ്പ…, സ്വർണം വിറ്റത് ആർക്കപ്പാ…കോൺഗ്രെസിനാണെ അയ്യപ്പാ എന്നാണ് സുരേന്ദ്രൻ പാടിയത്.
ശബരിമല സ്വർണക്കൊള്ളയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അനിവാര്യമാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കടകംപള്ളിയെ ചോദ്യം ചെയ്തതിനു ശേഷം എസ്ഐടി സംഘത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. പൊലീസിലെ രണ്ട് സിപിഐഎം കേഡറുകളെ പ്രത്യേക അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തി. രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിന് ആദ്യം കേരളം വലിയ വിലകൊടുത്തില്ല. എന്നാൽ പിന്നീട് ഗൗരവം ഉള്ളത് എന്ന് മനസിലായെന്നും സുരേന്ദ്രൻ പറഞ്ഞു.
ശബരിമലയിലേത് സാധാരണ കൊള്ളയോ കവർച്ചയോ അല്ല. സ്വർണക്കൊള്ളയിൽ പ്രതികൾ സോണിയക്കൊപ്പം നിന്ന ഫോട്ടോയും ആദ്യം അത് വലിയ കാര്യമായി ആരും കണ്ടില്ല. എന്നാൽ അന്തർദേശീയ ബന്ധം പുറത്ത് വരുമ്പോൾ ആണ് അതിൻ്റെ ഗൗരവം മനസിലാകുന്നത്. ഏത് കാലഘട്ടത്തിൽ ആണ് സോണിയയെ കണ്ടത് എന്നത് ഗൗരവം ഉളവാക്കുന്നതാണ്. സന്ദർശനം നടന്നത് എവിടെ വിൽക്കണം എന്നതിന് വഴിയൊരുക്കാൻ ആണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിലെ മന്ത്രിമാരെ സ്വാധീനിച്ചാണ് സ്വർണം കട്ടത്. ഇന്ത്യയിൽ നിന്ന് കടത്തിയത് സോണിയ ഉൾപ്പെടുന്ന കോൺഗ്രസ് സഹായത്തിലാണ്. ഇറ്റലിയിലുള്ള സോണിയ ഗാന്ധിയുടെ ബന്ധുക്കൾക്ക് പുരാവസ്തു ഇടപാടുകൾ ഉണ്ട്. മറ്റൊരു കേസിൽ കോടതിയിൽ സിബിഐ ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട്.
തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ക്ഷേത്രങ്ങൾ നിന്നും അനേകം പുരാവസ്തുക്കളും വിപണനം ചെയ്യപ്പെട്ടിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ രക്തബന്ധത്തിലുള്ള ആളുകൾക്ക് പുരാവസ്തു കച്ചവടമുണ്ട്. ഇനി അങ്ങനെ എന്തെങ്കിലും സ്വാധീനം ചെലുത്താനാണോ ആൻ്റോ ആൻ്റണിയും അടൂർ പ്രകാശും ഒപ്പം പോയതെന്നും സുരേന്ദ്രൻ ചോദ്യമുന്നിച്ചു.
…..





