മതചിഹ്നങ്ങൾ ദുരുപയോഗം ചെയ്തിട്ടില്ല:സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്

0
126

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സുവര്‍ണ കേരളം ഭാഗ്യക്കുറിയില്‍ ആലേഖനം ചെയ്ത ചിത്രത്തിനെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ലോട്ടറി ടിക്കറ്റില്‍ ഏതെങ്കിലും തരത്തില്‍ മതചിഹ്നങ്ങളുടെ പ്രകാശനമോ ദുരുപയോഗമോ നടത്തിയിട്ടില്ലെന്ന് ഭാഗ്യക്കുറി വകുപ്പ് പറഞ്ഞു.

അബ്‌സ്ട്രാക്ട് രീതിയിള്ള പെയിന്റിങ്ങാണ് ലോട്ടറി ടിക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിലുള്ള രൂപങ്ങളുടെ നിര്‍വചനം സാധ്യമല്ല. വിഷയത്തിലുള്ള തെറ്റായ വ്യാഖ്യാനങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണം. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉപജീവനമാര്‍ഗവും ആശ്വാസവുമാണ് സംസ്ഥാന ഭാഗ്യക്കുറിപ്പ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. അതിനോട് സഹകരണം ഉണ്ടാകണമെന്നും ഭാഗ്യക്കുറി വകുപ്പ് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനായി ലളിതകലാ അക്കാദമിയും ഭാഗ്യക്കുറി വകുപ്പും കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ആര്‍ട്ടിസ്റ്റുകളുടെ പെയിന്റിങ്ങുകളാണ് ലളിതകലാ അക്കാദമി ഭാഗ്യക്കുറി വകുപ്പിന് ലഭ്യമാക്കുന്നത്. ഇത്തരത്തില്‍ നിരവധി പെയിന്റിങ്ങുകള്‍ ലോട്ടറിയില്‍ അച്ചടിച്ചുവന്നിരുന്നു. ഇത്തരത്തില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പ്രസിദ്ധീകരിച്ച എസ് കെ 34 സീരിസിലെ സുവര്‍ണ കേരളം ഭാഗ്യക്കുറിയില്‍ പ്രസിദ്ധീകരിച്ച ചിത്രമായിരുന്നു വിവാദമായത്.