കോഴിക്കോട്: സമസ്തയുടെ പ്രസിഡന്റായി ചുമതലയേറ്റത് മുതൽ താൻ ആക്രമിക്കപ്പെടുകയാണെന്ന് ജിഫ്രി തങ്ങൾ. സുന്നി ആദർശവിരുദ്ധമായി ഒന്നും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്നിട്ടും തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അസഭ്യം പറച്ചിൽ അടക്കം നടക്കുന്നു. അതിക്രമത്തിന് ഇരയാകുന്നവന്റെ പ്രാർഥന ദൈവം കേൾക്കും. അത് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നുണ്ടെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
സമസ്ത നൂറാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ശതാബ്ദി സന്ദേശയാത്രയുടെ സമാപന സമ്മേളനത്തിൽ മംഗളൂരുവിൽ സംസാരിക്കുമ്പോഴായിരുന്നു ജിഫ്രി തങ്ങളുടെ പരാമർശം. ഓരോ വേദിയും പരിഗണിച്ചുകൊണ്ടാണ് താൻ സംസാരിക്കാറുള്ളത്. ആദർശപരമായി വിയോജിപ്പുള്ളപ്പോഴും എല്ലാവരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കണം എന്നാണ് തന്റെ നിലപാടെന്നും ജിഫ്രി തങ്ങൾ വ്യക്തമാക്കി.





