നാഗ്പൂര്‍: നവവധുവിന്റെ ആത്മഹത്യക്കു പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നാഗ്പൂരിലെ ഒരു ഹോട്ടല്‍മുറിയിലാണ് സൂരജ് ശിവണ്ണ (35) എന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സൂരജിന്റെ അമ്മയും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇവരെ ഉടനെ ആശുപത്രിയില്‍ എത്തിക്കാനായതിനാല്‍ ജീവന് രക്ഷപ്പെട്ടു. ബെംഗളൂരുവിലെ വിദ്യാരണ്യപുര സ്വദേശിയാണ് സൂരജ്. ദിവസങ്ങൾക്കു മുമ്പാണ് സൂരജിന്റെ ഭാര്യ ഗനവി മരിച്ചത്. വീടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ഗനവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടയില്‍ മരണപ്പെടുകയായിരുന്നു.
ബെംഗളൂരുവിൽ വിവാഹിതനായ യുവാവ് ലിവ്-ഇൻ പങ്കാളിയെ പറ്റിച്ച് തട്ടിയത് 20 ലക്ഷം
ഒന്നര മാസം മുമ്പായിരുന്നു ഗനവിയും സൂരജും തമ്മിലുള്ള വിവാഹം. സൂരജിനും അമ്മയ്ക്കും ഒപ്പം വിദ്യാരണ്യപുരയിലായിരുന്നു ഗനവി താമസിച്ചിരുന്നത്. ഗനവിയുടെ മരണത്തിനു പിന്നാലെ സൂരജിനും അമ്മയ്ക്കുമെതിരെ മാതാപിതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു.
സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ഗനവി ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സൂരജിനും കുടുംബത്തിനുമെതിരെ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് സൂരജിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കുകയും ചെയ്തു.
കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ സൂരജും സഹോദരനും അമ്മയും ബെംഗളൂരുവില്‍ നിന്ന് നാട് വിട്ടു. ആദ്യം ഹൈദരാബാദിലേക്ക് പോയി. പിന്നീട് ഡിസംബര്‍ 26 ന് നാഗ്പൂരിലെത്തി. അറസ്റ്റ് ഭയന്നും ഗനവിയുടെ കുടുംബത്തിന്റെ ഭീഷണിയുമാണ് ഒളിച്ചോടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
നാഗ്പൂരില്‍ ഇവര്‍ താമസിച്ച ഹോട്ടല്‍ മുറിയില്‍ സൂരജ് തൂങ്ങി മരിക്കുകയായിരുന്നു. സൂരജ് മരിച്ചതറിഞ്ഞ് അമ്മ ജയന്തിയും ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ പിന്നീട് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങിയെത്തിയതിനു പിന്നാലെയാണ് ഗനവി ആത്മഹത്യ ചെയ്തത്. വെന്റിലേറ്ററിലായിരുന്ന യുവതി പിന്നീട് മരണപ്പെടുകയും ചെയ്തു. ശ്രീലങ്കയിലെ മധുവിധു പാതിയില്‍ ഉപേക്ഷിച്ചാണ് ഗനവിയും സൂരജും തിരിച്ചു വന്നത്. ഇതിന്റെ കാരണം വ്യക്തമല്ല. സ്ത്രീധനം ആവശ്യപ്പെട്ട് സൂരജും ജയന്തിയും മകളെ പീഡിപ്പിച്ചുവെന്നാണ് ഗനവിയുടെ പിതാവിന്റെ പരാതി.





