പെൺവീട്ടുകാർക്ക് കടമുണ്ടെന്ന് ബ്ലേഡ് മാഫിയ, പിന്നാലെ വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറി; ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി

0
9

തിരുവനന്തപുരം: ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് വരന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കാന്‍ ശ്രമിച്ചു. വര്‍ക്കല കല്ലമ്പലത്താണ് സംഭവം. സംഭവത്തില്‍ കല്ലമ്പലം സ്വദേശി സുനില്‍ അടക്കം 8 പേര്‍ക്ക് എതിരെ കേസ് എടുത്തു. പെണ്‍കുട്ടിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പെണ്‍കുട്ടിയുടെ അമ്മ വാങ്ങിയ പണവും പലിശയും തിരികെ ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ വരന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു.  യുവാവിന്റെ അയല്‍വീടുകളില്‍ എത്തി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കടക്കെണിയിലാണെന്നു പറഞ്ഞു നാണംകെടുത്തുകയും ചെയ്തു. പിന്നാലെയാണ് വിദേശത്ത് ജോലി ചെയ്യുന്ന കൊല്ലം സ്വദേശിയായ യുവാവ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹപ്പന്തലിലേക്കു പോയാല്‍ കൊന്നുകളയുമെന്നു പറഞ്ഞതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ജനുവരി ഒന്നിനാണ് വിവാഹം നിശ്ചയിച്ചത്. 

വിവാഹത്തിനു മുന്‍പ് പണം വേണമെന്നും ഇനിയും വഴക്കിനു വരുമെന്നും ഒരാള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. നൂറിന് 10 രൂപ പലിശയ്ക്കാണ് 2022ല്‍ ഒന്നര ലക്ഷം രൂപ കടം വാങ്ങിയതെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പൊതിച്ചോറു വിറ്റാണ് ജീവിക്കുന്നത്. സ്വര്‍ണം പണയം വച്ച് പല തവണയായി പണം തിരികെ നല്‍കിയിരുന്നു.

ഭര്‍ത്താവ് മരിച്ചതിനു ശേഷവും ഒരു ലക്ഷം രൂപ ബാങ്കില്‍ ഇട്ടുകൊടുത്തു. പല തവണയായി പണം നല്‍കാമെന്നു പറയുകയും ചെയ്തു. മകളുടെ കല്യാണം നടത്തിയിട്ടു ബാക്കി പണം നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ അതൊന്നും അവര്‍ കേട്ടില്ല. ഇനിയും പണം കിട്ടാനുണ്ടെന്നു പറഞ്ഞു രാത്രിയില്‍ ഉള്‍പ്പെടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. വിവാഹം മുടങ്ങിയതില്‍ മനംനൊന്താണ് മകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും അമ്മ പറഞ്ഞു.