ഗർഭിണിയെ മുഖത്തടിച്ച സംഭവത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് യുവതിയുടെ ഭർത്താവ് പോലീസുകാരുടെ കാല് പിടിക്കുന്നത് വ്യക്തം

0
9

എറണാകുളം: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ഗർഭിണിയെ മുഖത്തടിച്ച സംഭവത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ. തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് യുവതിയുടെ ഭർത്താവ് പൊലീസുകാരുടെ കാല് പിടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തം. കൈക്കുഞ്ഞുങ്ങളുമായി എത്തിയ യുവതിയെ പൊലീസുകാർ ആട്ടിയിറക്കി വിടുന്നതും ദൃശ്യങ്ങളിലുണ്ട്.

അതേസമയം, ഗർഭിണിയുടെ മുഖത്തടിച്ച സംഭവത്തിൽ മറ്റ് പൊലീസുകാർക്ക് എതിരെയും വകുപ്പ് തല നടപടി ഉണ്ടാകും. സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്ക് എതിരെയും നടപടിക്ക് സാധ്യത. യുവതിയും ഭർത്താവും കൂടുതൽ പരാതികൾ നൽകും. ദൃശ്യങ്ങളിൽ പത്തിലധികം പൊലീസുകാർ ഉണ്ടായിരുന്നു. പ്രതാപചന്ദ്രൻ സ്ത്രീയുടെ മുഖത്തടിച്ച സമയത്ത് ആരും ആക്രമണം തടയാൻ ശ്രമിച്ചിരുന്നില്ല.

മുഖത്തടിച്ച പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ അരൂർ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയ പ്രതാപ് ചന്ദ്രനെ സർവീസിൽ നിന്ന് അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല ഡിഐജിയുടെതാണ് നടപടി. ജൂണിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ വച്ചാണ് നടപടിക്ക് ആസ്പദമായ നടന്ന സംഭവം നടന്നത്.