തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതി ജോബി ജോസഫും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്. രാഹുലിന്റെ സുഹൃത്താണ് ജോബി ജോസഫ്.
രാഹുലിന്റെ നിര്‍ദേശപ്രകാരം ഗര്‍ഭഛിദ്രത്തിനുള്ള ഗുളിക കൈമാറിയത് ജോബിയെന്നാണ് യുവതിയുടെ മൊഴി. അതേസമയം യുവതി ആവശ്യപ്പെട്ട പ്രകാരമാണ് ഗുളിക എത്തിച്ചു നല്‍കിയതെന്നും മരുന്നിനെക്കുറിച്ച് തനിക്ക് ഒരറിവും ഉണ്ടായിരുന്നില്ലെന്നുമാണ് ജോബി വ്യക്തമാക്കുന്നത്. ജോബി ജോസഫും ഒളിവിലാണ്. കേസ് പരിഗണിക്കുന്നത് 17ലേക്ക് മാറ്റി.
പീഡിപ്പിച്ചെന്നാരോപിച്ചുള്ള കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കു ഇന്നലെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. 3 മാസത്തേക്ക് ഒന്നിടവിട്ടുള്ള തിങ്കളാഴ്ചകളിൽ അന്വേഷണസംഘത്തിനു മുൻപിൽ ഹാജരാകണം. ഇതിനുപുറമേ, എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.നസീറ നിർദേശിച്ചു. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും ഉത്തരവിലുണ്ട്. പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും.
