പരിശോധകരിൽനിന്ന് രക്ഷപ്പെടാൻ എംഡിഎംഎ കുടിവെള്ളത്തിൽ കലക്കി; മൂന്ന് യുവാക്കൾ റിമാൻഡിൽ

0
37

ഉദുമ: പരിശോധകരുടെ പിടിയിൽനിന്ന്‌ രക്ഷപെടാൻ കുപ്പിയിലെ കുടിവെള്ളത്തിൽ എംഡിഎംഎ കലക്കിയ യുവ എൻജിനീയർ അടക്കം മൂന്ന് യുവാക്കൾ റിമാൻഡിൽ. ഇവർ ഉപയോഗിച്ചിരുന്ന കാറിൽനിന്ന്‌ 4.813 ഗ്രാം എംഡിഎംഎ കൂടി തുടർന്നുള്ള പരിശോധനയിൽ പിടിച്ചു. രാസലഹരിവസ്തു കലർത്തിയ 618 ഗ്രാം വെള്ളവും പിടിച്ചെടുത്തു. ചട്ടഞ്ചാൽ കുന്നാറയിലെ കെ. അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് അമീൻ (21), പള്ളിക്കര തൊട്ടിയിലെ ടി.എം. ഫൈസൽ (38) എന്നിവരാണ് റിമാൻഡിലായത്.

ചൊവ്വാഴ്ച രാത്രി പള്ളിക്കര കല്ലിങ്കാലിലാണ് സംഭവം. പള്ളിക്കര കല്ലിങ്കാലിൽ ഫൈസലിന് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന സ്ഥാപനമുണ്ട്. ഇവിടം കേന്ദ്രീകരിച്ച് മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി എക്സൈസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് സ്ഥാപനം നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച സന്ധ്യയോടെ ഒരു കാറിൽ മയക്കുമരുന്ന് എത്തിയതായി എക്സൈസ് സംഘത്തിന് വിവരം ലഭിച്ചു. ഇതിന് പിന്നാലെ പരിശോധകസംഘം സ്ഥാപനം വളഞ്ഞു.

പരിശോധകർ പലവട്ടം ആവശ്യപ്പെട്ടിട്ടും മൂവർസംഘം അകത്തുനിന്ന്‌ അടച്ച കതക് തുറന്നില്ല. തുടർന്ന് ബലംപ്രയോഗിച്ച് കതക് തുറക്കുമെന്നറിയച്ചതോടെ കതക് തുറന്നുകിട്ടി. മണിക്കൂറുകളോളം മുറി മുഴുവൻ പരി ശോധിച്ചിട്ടും മയക്കുമരുന്ന് കണ്ടെടുക്കാനായില്ല. അവസാനമാണ് ഇവരുടെ മേശപ്പുറത്തുണ്ടായിരുന്ന കുപ്പിവെള്ളത്തിലേക്ക് പരിശോധകരുടെ ശ്രദ്ധ തിരിഞ്ഞത്. പിടിവീഴുമെന്ന് ഉറപ്പായതോടെ കൈവശമുണ്ടായിരുന്ന കുപ്പിവെള്ളത്തിൽ ഇവർ എംഡിഎംഎ കലക്കുകയായിരുന്നു. മുറിയിൽനിന്ന്‌ ലഹരിവസ്തു കണ്ടെടുത്തതിന് പിന്നാലെ കാറിലുണ്ടായിരുന്ന മയക്കുമരുന്നും പിടിച്ചെടുത്തു.

ഒരു മില്ലി ഗ്രാം മയക്കുമരുന്ന് മാത്രം വെള്ളത്തിൽ കലർത്തിയാലും ആകെ വെള്ളത്തിന്റെ തൂക്കംതന്നെ മയക്കുമരുന്നായി കണക്കാക്കി കേസെടുക്കും. മയക്ക് മരുന്ന് വലിക്കാനുപയോഗിക്കുന്ന ഉപകരണവും കാറും, പിടിച്ചെടുത്തു. സംഭവമറിഞ്ഞ് വൻ ജനകൂട്ടം തടിച്ചുകൂടിയിരുന്നു.

കാസർകോട് അസി. എക്സൈസ് കമ്മിഷണർ പി.പി. ജനാർദനൻ, കാസർകോട്‌ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി. സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. രാജേഷ്, പി.വി. ഷിജിത്ത്, പി. ശൈലേഷ് കുമാർ, സോനു സെബാസ്റ്റ്യൻ, കാസർകോട് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻറീവ് ഓഫീസർ ദിനേശൻ കുണ്ടത്തിൽ, ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാർ എന്നിവരാണ് പരിശോധകസംഘത്തിൽ ഉണ്ടായിരുന്നത്.