ലക്നൗ: ഉത്തർപ്രദേശിലെ ബാരാബങ്കിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ക്ലിനിക്കിന്റെ ഉടമയും മരുമകനും യുട്യൂബ് നോക്കി ശസ്ത്രക്രിയ നടത്തിയതിനെ തുടർന്ന് യുവതി മരിച്ചു. മുനിഷ്ര റാവത്താണ് മരിച്ചത്. ക്ലിനിക്കിന്റെ ഉടമ ഗ്യാൻ പ്രകാശ് മിശ്രയ്ക്കും മരുമകൻ വിവേക് കുമാർ മിശ്രയ്ക്കും എതിരെ പൊലീസ് കേസെടുത്തു. ഒളിവിൽപോയ ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
മുനിഷ്ര റാവത്തിന് മൂത്രത്തിൽ കല്ലുമായി ബന്ധപ്പെട്ട അസുഖമായിരുന്നു. ഡിസംബർ അഞ്ചിന് ഭർത്താവ് തേബഹദൂർ റാവത്ത് ഇവരെ ക്ലിനിക്കിൽ എത്തിച്ചു. വയറുവേദനയ്ക്ക് കാരണം കല്ലുകളാണെന്ന് പറഞ്ഞ ക്ലിനിക്ക് ഉടമ ഗ്യാൻ പ്രകാശ് മിശ്ര ശസ്ത്രക്രിയ നിർദ്ദേശിച്ചു. 25,000 രൂപ ചെലവ് വരുമെന്നും അറിയിച്ചു. ശസ്ത്രക്രിയക്ക് മുൻപ് ഭർത്താവ് 20,000 രൂപ ഫീസ് അടച്ചതായി പൊലീസ് പറയുന്നു.
ഗ്യാൻ പ്രകാശ് മിശ്ര മദ്യലഹരിയിലായിരുന്നെന്നും, ശസ്ത്രക്രിയ സംബന്ധിച്ച യുട്യൂബ് വിഡിയോ കണ്ടതായും ഭർത്താവ് പൊലീസിനു മൊഴി നൽകി. വിഡിയോ കണ്ടശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചത്. മിശ്ര തന്‍റെ ഭാര്യയുടെ വയറ്റിൽ ആഴത്തിൽ മുറിവുണ്ടാക്കിയെന്നും നിരവധി ഞരമ്പുകൾ മുറിച്ചെന്നും ഭർത്താവിന്റെ മൊഴിയിലുണ്ട്. ഡിസംബർ ആറിന് വൈകുന്നേരം യുവതി മരിച്ചു.





