1.5 കോടി രൂപ ലോട്ടറി അടിച്ചു; പേടിച്ച് വീടും പൂട്ടി ഫോണും സ്വിച്ച് ഓഫ് ചെയ്ത് ദമ്പതികള്‍

0
6

ഫരീദ്‌കോട്ട്: 1.5 കോടി രൂപയുടെ ലോട്ടറി അടിച്ചെന്ന വിവരം അറിഞ്ഞതോടെ വീടും നാടും ഉപേക്ഷിച്ച് കുടുംബം. പഞ്ചാബിലെ ഫരീദ്‌കോട്ടിലാണ് സംഭവം. ദിവസ വേതന തൊഴിലാളികളായ നസീബ് കൗറും ഭര്‍ത്താവ് റാം സിങ്ങുമാണ് നാടുവിട്ടത്.

നസീബ് കൗര്‍ 200 രൂപയ്‌ക്കെടുത്ത ലോട്ടറി ടിക്കറ്റിനായിരുന്നു കഴിഞ്ഞ ആഴ്ച 1.5 കോടി രൂപയുടെ ലോട്ടറി അടിച്ചത്. ലോട്ടറി അടിച്ചതില്‍ സന്തോഷം തോന്നിയെങ്കിലും പിന്നാലെ ആശങ്കയും സമ്മര്‍ദ്ദവുമായി. ലോട്ടറി അടിച്ചെന്നറിഞ്ഞ് പണത്തിനായി ആരെങ്കിലും തങ്ങളെ അപായപ്പെടുത്തുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്യുമോ എന്നായിരുന്നു ദമ്പതികളുടെ ഭയം.

ഇരുവര്‍ക്കും ലോട്ടറി അടിച്ച വാര്‍ത്ത ഗ്രാമം മുഴുവന്‍ അറിഞ്ഞിരുന്നു. ഇതോടെയാണ് സന്തോഷം ഭയമായി മാറിയത്. തുടര്‍ന്ന് വീടും പൂട്ടി ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഇരുവരും രഹസ്യമായി മറ്റൊരിടത്തേക്ക് പോയി.

വിവരം അറിഞ്ഞ പൊലീസ് ദമ്പതികളെ കണ്ടെത്തുകയും ആവശ്യമായ സുരക്ഷ ഉറപ്പ് നല്‍കുമെന്ന് സമാധാനിപ്പിച്ചാണ് ഇരുവരേയും തിരിച്ചെത്തിച്ചത്.

15-20 ദിവസങ്ങള്‍ക്ക് മുമ്പ് നസീബ് കൗര്‍ എന്ന സ്ത്രീ 200 രൂപയുടെ ലോട്ടറി ടിക്കറ്റ് വാങ്ങിയെന്നും അതില്‍ 1.5 കോടി രൂപ സമ്മാനം ലഭിച്ചെന്നും കഴിഞ്ഞ ദിവസം മാത്രമാണ് അറിഞ്ഞതെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിഎസ്പി) തര്‍ലോചന്‍ സിംഗ് പറഞ്ഞു.

പെട്ടെന്നുള്ള ഭാഗ്യം കാരണം ആരെങ്കിലും തങ്ങളെ ഉപദ്രവിക്കുകയോ മോചനദ്രവ്യം ആവശ്യപ്പെടുകയോ ചെയ്യുമെന്ന് കുടുംബം ഭയം പ്രകടിപ്പിച്ചിരുന്നു. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി പോലീസ് എപ്പോഴും ഇവിടെയുണ്ടെന്നും അവരുടെ കുടുംബത്തിന് ഒരു ദോഷവും സംഭവിക്കില്ലെന്നും ഉറപ്പ് നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.