ന്യൂഡൽഹി: രണ്ടുതവണ പലിശനിരക്ക് നിലനിർത്തിയ റിസര്‍വ് ബാങ്ക് പണനയസമിതി ഇക്കുറി അടിസ്ഥാനപലിശനിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവ് വരുത്തി. റീപ്പോ നിരക്ക് 5.25 ശതമാനമായതിനാല്‍ അടുത്ത 2 മാസത്തേക്ക് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കിൽ കുറവുണ്ടാകും.
വായ്പകളുടെ പ്രതിമാസ തിരിച്ചടവോ (ഇഎംഐ) തിരിച്ചടവു കാലയളവോ കുറയാം. പുതിയ സ്ഥിരനിക്ഷേപങ്ങളുടെ (ഫിക്സ്ഡ് ഡിപ്പോസിറ്റ്) പലിശയും ഇതിന് ആനുപാതികമായി കുറഞ്ഞേക്കും. പുതിയ നിക്ഷേപങ്ങൾക്കോ നിലവിലുള്ളതിന്റെ കാലാവധി തീരുമ്പോൾ പുതുക്കുകയോ ചെയ്യുമ്പോഴാണ് പുതിയ പലിശനിരക്ക് ബാധകമാകുന്നത്.
അടുത്ത എംപിസി യോഗം ഫെബ്രുവരി 4–6 തീയതികളിലാണ്. 2025 ഫെബ്രുവരി, ഏപ്രിൽ, ജൂൺ എംപിസി യോഗങ്ങളിലായി ആകെ 1% പലിശയാണ് കുറച്ചത്. പലിശനിരക്ക് കുറയ്ക്കാനുള്ള ആറംഗ എംപിസിയുടെ തീരുമാനം ഏകകണ്ഠമായിരുന്നു.
