പാലക്കാട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നടന്‍ രമേഷ് പിഷാരടി മല്‍സരിക്കും. നേരത്തെ പല പേരുകളും ഉയര്‍ന്നുവന്നിരുന്നെങ്കിലും ജില്ലയിലെ പ്രധാന നേതാക്കളെല്ലാം ഒറ്റക്കെട്ടായി രമേഷ് പിഷാരടിയെ തന്നെ പിന്തുണയ്ക്കുകയായിരുന്നു. കോണ്‍ഗ്രസിന്‍റെ ആദ്യഘട്ട സ്ഥാനാര്‍ഥിക ഇന്ന് പ്രഖ്യാപിക്കുമ്പോള്‍ പാലക്കാട്ടെ സ്ഥാനാര്‍ഥി പ്രഖ്യാപനവും ഉണ്ടാകുമോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്. നേരത്തെ പാലക്കാടും തൃപ്പൂണിത്തുറയും പിന്നീട് പ്രഖ്യാപിക്കാം എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്.
നേരത്തെ തന്നെ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ രമേശ് പിഷാരടിയുടെ പേര് ഉയര്‍ന്നു വന്നിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കു പുറത്തായതോടെയാണ് രമേശ് പിഷാരടിയെ പാലക്കാട്ട് പരിഗണിച്ചത്. 17000 വോട്ടോടെയുള്ള രാഹുലിന്‍റെ ജയവും ബിജെപി മുന്നേറ്റവും ഉള്ള മണ്ഡലത്തിൽ ജനകീയനായ പിഷാരടി മികച്ച സ്ഥാനാർഥിയാകുമെന്നായിരുന്നു ഷാഫി പറമ്പിൽ പക്ഷത്തിന്‍റെ വാദം. എന്നാല്‍ മണ്ഡലത്തിന് പുറത്തുനിന്നുള്ളയാളെ വീണ്ടും ഇറക്കുന്നതില്‍ ചില നേതാക്കള്‍ക്ക് വിയോജിപ്പുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒടുവിലാണ് രമേഷ് പിഷാരടിയുടെ പേര് തന്നെ കോണ്‍ഗ്രസ് ഉറപ്പിക്കുന്നത്.
ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക ഇന്നു തന്നെ പ്രഖ്യാപിക്കാനുള്ള പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ദേശീയ ആസ്ഥാനത്ത് കോര്‍ കമ്മിറ്റി ഉടന്‍ ചേരും. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂരില്‍ മറിയ ഉമ്മന്‍റെ പേര് ചര്‍ച്ചയിലുണ്ട്. എബി കുര്യാക്കോസും ബാബു പ്രസാദും പരിഗണയിനിലാണ്. ബിനു ചുള്ളിയിലിന്‍റെ പേരും ഉയരുന്നു. അരൂരില്‍ ഷാനിമോള്‍ക്കൊപ്പം എം.പി.പ്രവീണും പരിഗണനയിലുണ്ട്.
