ന്യൂഡൽഹി: ഇൻഡിഗോയ്ക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ അന്വേഷണം.
സാങ്കേതിക വിഷയങ്ങൾ കാരണമാണ് വിമാന സർവീസുകൾ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാൽ ജീവനക്കാരുടെ കുറവ് കാരണമെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ചെക്കിൻ സോഫ്റ്റ് വെയർ തകരാർ എയർ ഇന്ത്യ വിമാന സർവീസുകളെ ബാധിച്ചിരുന്നു എന്നും വിവരമുണ്ട്.
ഇന്നലെ വൈകിയത് ഇൻഡിഗോയുടെ 1,400ധികം വിമാനങ്ങൾ, ഇന്നും രക്ഷയില്ല; റദ്ദാക്കൽ തുടരുന്നു, വലഞ്ഞ് യാത്രക്കാർ
150 വിമാന സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്. ആയിരത്തിലേറെ വിമാനങ്ങൾ വൈകി. സർവീസ് റദ്ദാക്കുന്നതും വൈകുന്നതും കുറയ്ക്കുന്നതിനുള്ള നടപടികൾ എയർലൈനുമായി ചേർന്ന് ഡിജിസിഎ വിലയിരുത്തുന്നുണ്ടെന്ന് വാർത്താക്കുറിപ്പിൽ അധികൃതർ അറിയിച്ചു.
സാങ്കേതിക തകരാർ, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂൾ മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, ഫ്ലൈറ്റ് പുതുക്കിയ ഡ്യൂട്ടി സമയ പരിധികൾ എന്നിവ ഉൾപ്പെടെ ഒട്ടേറെ അപ്രതീക്ഷിത കാരണങ്ങൾ വിമാനങ്ങൾ വൈകുന്നതിനു കാരണമായെന്നാണ് ഇന്‍ഡിഗോ അറിയിച്ചത്.





