കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ പുതിയ വെളിപ്പെടുത്തലുമായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറിയും പ്രസാധകയുമായ എം.എ.ഷഹനാസ്. രാഹുൽ മോശം മെസേജ് അയച്ചെന്നാണ് ഷഹനാസിന്റെ പരാതി. ഇക്കാര്യം ഷാഫി പറമ്പിലിനോട് പറഞ്ഞിരുന്നു.
ഡൽഹിയിൽ കർഷക സമരത്തിനു പോയി വന്നപ്പോഴാണ് രാഹുൽ മോശം മെസേജ് അയച്ചത്. രാഹുലിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷനാക്കരുത് എന്ന് ഷാഫി പറമ്പിലിനോട് താൻ ആവശ്യപ്പെട്ടിരുന്നതായും ഷഹനാസ് പറഞ്ഞു.
‘‘കർഷക സമരത്തിൽ പങ്കെടുത്ത് തിരിച്ചുവന്ന സമയത്ത്, എന്താണ് നിങ്ങൾ ഞങ്ങളോട് പറയാതെ പോയതെന്ന് രാഹുൽ മെസേജ് അയച്ചിരുന്നു. വലിയ ആഗ്രഹമുണ്ടായിട്ട് പോയതാണെന്നും യൂത്ത് കോൺഗ്രസിലെ എല്ലാവർക്കും കൂടി ഒന്നിച്ചു പോകാനാണെങ്കിൽ വീണ്ടും പോകാമെന്നും ഞാൻ പറഞ്ഞു. അങ്ങനെയല്ല ഉദ്ദേശിച്ചതെന്നും നമ്മൾ രണ്ടാളും പോകുന്നതിനെ കുറിച്ചാണ് പറഞ്ഞതെന്നുമായിരുന്നു രാഹുലിന്റെ മറുപടി. അതിനുള്ള ഉത്തരം അന്ന് ഞാൻ കൊടുത്തിരുന്നു. കോൺഗ്രസിലും മഹിളാ കോൺഗ്രസിലും യൂത്ത് കോൺഗ്രസിലുമുള്ള സ്ത്രീകൾക്ക് രാഹുലിനെക്കുറിച്ച് ഏകദേശ ധാരണയുണ്ട്. അയാൾ അധ്യക്ഷ പദവിയിലേക്ക് വരുന്നെന്ന് കണ്ടപ്പോൾ ഇക്കാര്യം കൃത്യമായി മെസേജ് അയച്ച് ഷാഫി പറമ്പിലിനോട് പറഞ്ഞിട്ടുണ്ട്.
കോൺഗ്രസിലെ ബാക്കിയുള്ള സ്ത്രീകളോട് രാഹുൽ മോശമായി പെരുമാറിയിട്ടില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ ? പെരുമാറിയിട്ടുള്ള ഇഷ്ടം പോലെ ആൾക്കാരുണ്ട്. അവർ കൂടി തുറന്നുപറയാനുള്ള സാഹചര്യം ഉണ്ടാകാനാണ് ഞാൻ ഇപ്പോൾ പ്രതികരിക്കുന്നത്. ഷാഫി പ്രസിഡന്റായി ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലായിരുന്നു.
രാഹുലിനെതിരെ പല പരാതികളും ഷാഫിക്ക് ലഭിച്ചിരുന്നു. പുരുഷാധിപത്യം എല്ലായിടത്തുമുണ്ട്. കോൺഗ്രസിൽ ഇനിയും സ്ത്രീകൾക്ക് പ്രവർത്തിക്കണം. അതുകൊണ്ടാണ് ഇപ്പോൾ ഇക്കാര്യം പറയുന്നത്. പാർട്ടിയെ കളങ്കപ്പെടുത്തുന്നത് രാഹുലിനെ പോലുള്ളവരാണ്. സ്ത്രീയെന്ന രീതിയിൽ അന്ന് തന്റെ പരാതി പരിഗണിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു.
