ഭാര്യയുടെ സ്വകാര്യ വിഡിയോകൾ ഓൺലൈനിൽ പ്രചരിപ്പിച്ചു; ഭർത്താവിന് 10 വർഷം കഠിന തടവ്

0
139

കയ്‌റോ: ഭാര്യയുടെ സ്വകാര്യ വിഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ച കേസില്‍ ഈജിപ്തിൽ ഭർത്താവിനെ ഈജിപ്ഷ്യന്‍ ക്രിമിനല്‍ കോടതി പത്തു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. സ്വകാര്യ വിഡിയോകള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചത് യുവതിക്ക് മാനഹാനിയുണ്ടാക്കിയിരുന്നു. ജോലിയാവശ്യാര്‍ഥം വിദേശത്തായിരുന്നപ്പോള്‍ ഭാര്യയുമായി നടത്തിയ വിഡിയോ കോളുകള്‍ റെക്കോര്‍ഡ് ചെയ്താണ് ഓൺലൈനിൽ പ്രസിദ്ധീകരിച്ചത്.

ഫോട്ടോകളും വിഡിയോകളും ഭാര്യ തനിക്ക് അയച്ചുതന്നതാണെന്ന് പ്രതി വാദിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന സമയത്ത് ഭര്‍ത്താവ് വിഡിയോ കോളുകള്‍ വഴി ആശയവിനിമയം നടത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് അയാള്‍ ഈ കോളുകള്‍ റെക്കോര്‍ഡ് ചെയ്ത് തന്റെ അനുവാദമില്ലാതെ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

പതിനാലാമത്തെ വയ,സ്സിലാണ് യുവതി ഇയാളുമായി വിവാഹം ചെയ്തത്. ഈ വിവാഹം ഒന്നര വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. വേര്‍പിരിഞ്ഞ് ഏഴ് വര്‍ഷത്തിനുശേഷം ഭര്‍ത്താവ് തിരികെ എത്തുകയും തനിക്കൊപ്പം ജീവിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും എട്ടു മാസം ഒരുമിച്ച് ജീവിച്ചു. ഇതിനു ശേഷം ജോലിയാവശ്യാര്‍ഥം ഭര്‍ത്താവ് വിദേശത്തേക്ക് പോയി.

വിദേശത്തായിരിക്കെ വിഡിയോ കോളുകള്‍ വഴി ആശയവിനിമയം നടത്താനും സ്വകാര്യ ദൃശ്യങ്ങള്‍ വെളിപ്പെടുത്താനും ഭര്‍ത്താവ് ആവശ്യപ്പെട്ടു. തന്റെ ഭാര്യയായതിനാല്‍ ഇത് തന്റെ നിയമപരമായ അവകാശമാണെന്ന് ഭര്‍ത്താവ് അവകാശപ്പെട്ടു. ദാമ്പത്യ ബന്ധത്തില്‍ വിശ്വസിച്ചുകൊണ്ട് ഭര്‍ത്താവിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചു.

വീണ്ടും ദമ്പതികൾ തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായി. തുടര്‍ന്ന് സ്വകാര്യ ഫോട്ടോകളും വിഡിയോകളും ഭര്‍ത്താവ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഭാര്യയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് ഇയാൾ  വിഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ചത്. തുടർന്ന് യുവതി ഭര്‍ത്താവിനെതിരെ സൈബര്‍ ക്രൈം യൂണിറ്റില്‍ പരാതി നല്‍കുകയായിരുന്നു.