ഹോസ്റ്റലില്‍ എത്തി വേര്‍പിരിഞ്ഞ ഭാര്യയെ വെട്ടിക്കൊന്നു; ചിത്രം വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി

0
158

ചെന്നൈ: വേര്‍പിരിഞ്ഞ ഭാര്യയെ താമസസ്ഥലത്തെത്തി ഭര്‍ത്താവ് ക്രൂരമായി വെട്ടിക്കൊന്നു. മൃതദേഹത്തിനൊപ്പമുള്ള ചിത്രവും ഭര്‍ത്താവ് വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി പ്രചരിപ്പിച്ചു. യുവതി താമസിച്ചിരുന്ന കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലെത്തിയാണ് ഭര്‍ത്താവ് കൊലപാതകം നടത്തിയത്.

ശ്രീപ്രിയ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കോയമ്പത്തൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ശ്രീപ്രിയ. ഭര്‍ത്താവ് ബാലമുരഗനുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു ശ്രീപ്രിയ. ഞായറാഴ്ച ശ്രീപ്രിയയെ കാണാന്‍ ബാലമുരുഗന്‍ ഹോസ്റ്റലില്‍ എത്തിയിരുന്നു.

കൂടിക്കാഴ്ചയ്ക്കിടയില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഈ സമയത്ത് ബാലമുരുഗന്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച അരിവാള്‍ കൊണ്ട് ശ്രീപ്രിയയെ വെട്ടുകയായിരുന്നു. ആക്രമിക്കാന്‍ തീരുമാനിച്ചു തന്നെയാണ് ബാലമുരുഗന്‍ എത്തിയതെന്നാണ് പൊലീസ് നിഗമനം.

ശ്രീപ്രിയ സംഭവ സ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. മൃതദേഹത്തിനരികില്‍ നിന്ന് സെല്‍ഫിയെടുത്ത് ബാലമുരുഗന്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി. ശ്രീപ്രിയ ‘ചതിച്ചു’ എന്ന കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്.