ഓൺലൈൻ വ്യാപാരം നടത്തിയാൽ കൂടുതൽ ലാഭം; സൈബർ തട്ടിപ്പ് കേസിൽ മലപ്പുറം സ്വദേശി പിടിയിൽ

0
172

മാരാരിക്കുളം: സൈബർ തട്ടിപ്പ് കേസിൽ മലപ്പുറം സ്വദേശി പിടിയിൽ. ഓൺലൈൻ വ്യാപാരം നടത്തിയാൽ കൂടുതൽ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മാരാരിക്കുളം മായിത്തറ സ്വദേശിയിൽ നിന്ന് 3,40,000 രൂപ തട്ടിയെടുത്ത മലപ്പുറം വാളഞ്ചേരി സ്വദേശി എടയൂർ പഞ്ചായത്തിലെ നാലകത്ത് വീട്ടിൽ മുജീബാണ് അറസ്റ്റിലായത്. മാരാരിക്കുളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ട്രേഡിങ് ആപ്പ് വഴി ഓൺലൈൻ വ്യാപാരം നടത്തിയാൽ കൂടുതൽ ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മായിത്തറ സ്വദേശിയുടെ എസ് ബി ഐ കലവൂർ ബ്രാഞ്ചിൽ നിന്ന് 2024 ഓഗസ്റ്റ് 7 മുതൽ 2024 ഓഗസ്റ്റ് 24 വരെ പല തവണകളിലായി 3,40,000 രൂപ തട്ടിയെടുത്തതിനാണ് മാരാരിക്കുളം പൊലീസ് കേസെടുത്തത്. മാസങ്ങൾ നീണ്ടുനിന്ന അമ്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്. നവംബർ 25 ന് മലപ്പുറം ജില്ലയിൽ നിന്നാണ് മാരാരിക്കുളം പൊലീസ് ഇയാളെ പിടികൂടിയത്.

രാജ്യത്തിന്റെ പലഭാഗങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ 95 സൈബർ കേസുകൾ
കഴിഞ്ഞ വർഷം ഹരിയാന പൊലീസ് അറസ്റ്റ് ചെയ്യാനായി വന്ന സമയം വീടിന്റെ രണ്ടാം നിലയിൽ നിന്ന് ചാടി കാലൊടിഞ്ഞ് ഗുരുതര പരിക്ക് പറ്റിയതിനാൽ അറസ്റ്റ് ചെയ്യുവാൻ സാധിച്ചിരുന്നില്ല. അതിനു ശേഷം ഒളിവിലായിരുന്ന പ്രതിയെ നീണ്ട അന്വേഷണത്തിന് ശേഷമാണ് വാളഞ്ചേരിയിൽ നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തത്.

ഇയാൾക്കെതിരെ രാജ്യത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 95 ഓളം സൈബർ പരാതികൾ നിലവിലുണ്ട്. കേരളത്തിൽ കൊല്ലം, പാലക്കാട്ട് സൈബർ പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സൈബർ കുറ്റകൃത്യം നടത്തി സംസ്ഥാനത്തിന് പുറത്തു നിന്നും പണം തട്ടിയ പല കേസുകളിലും പ്രതിയാണ്.