ഫാന്‍സി നമ്പറിനായി ലേലം വിളി കോടി കടന്നു: ഇന്ത്യയിലെ ഏറ്റവും വില കൂടിയ നമ്പറായി HR 88 B 8888

0
131

ന്യൂഡല്‍ഹി: വാഹനത്തിന് ഇഷ്ടനമ്പര്‍ സ്വന്തമാക്കുന്നതിന് ലക്ഷങ്ങള്‍ പൊടിക്കുന്നത് പതിവ് വാര്‍ത്തയാണ്‌. എന്നാല്‍, ഇഷ്ട നമ്പറിനായുള്ള ലേലം വിളി ലക്ഷങ്ങള്‍ കടന്ന് കോടിയില്‍ എത്തിയിരിക്കുകയാണ്.

ഹരിയാണയില്‍ കഴിഞ്ഞ ദിവസം ഒരു രജിസ്‌ട്രേഷന്‍ നമ്പര്‍ ലേലത്തില്‍ വിറ്റുപോയത് 1.17 കോടി രൂപയാക്കാണ്. HR 88 B 8888 എന്ന നമ്പറാണ് ഇന്ത്യയിലെ ഏറ്റവും വിലയുള്ള വാഹന രജിസ്‌ട്രേഷന്‍ നമ്പറായി മാറിയിരിക്കുന്നത്.

വാഹനത്തിന്റെ ഫാന്‍സി നമ്പര്‍ ലേലം എല്ലാ ആഴ്ചയിലും നടന്നുവരുന്നതാണ്. മുന്‍കൂട്ടി ബുക്ക് ചെയ്ത നമ്പര്‍ ഒരു നിശ്ചിത ദിവസം ഓണ്‍ലൈന്‍ ലേലത്തിലൂടെയാണ് ആളുകള്‍ സ്വന്തമാക്കുന്നത്. ഹരിയാനയിലെ രീതി അനുസരിച്ച് പരിവാഹന്‍ വെബ്‌സൈറ്റിലെ ഫാന്‍സി നമ്പര്‍ ഓപ്ഷനില്‍ വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ഒമ്പത് മണി വരെ ഫാന്‍സി നമ്പര്‍ അല്ലെങ്കില്‍ വിഐപി നമ്പറിനായി അപേക്ഷ നല്‍കാം.

ഒന്നിലധികം ആളുകള്‍ ഒരേ നമ്പറിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ഇത് ലേലത്തിലേക്ക് പോകും. ലേലത്തില്‍ നമ്പര്‍ നേടിയ വിജയിയെ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് പ്രഖ്യാപിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ച ലേലത്തില്‍ വെച്ചതില്‍ HR 88 B 8888 എന്ന നമ്പറിനാണ് ഏറ്റവുമധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തത്. 45 പേരാണ് ഈ നമ്പറിനായി മത്സരരംഗത്ത് ഇറങ്ങിയത്. 50,000 രൂപയാണ് അടിസ്ഥാന ലേലത്തുകയായി തീരുമാനിച്ചിരുന്നത്.

അടിസ്ഥാന തുകയില്‍ ആരംഭിച്ച ലേലം ഓരോ മിനിറ്റിലും കൂടികൂടി വരികയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ലേലത്തുക 88 ലക്ഷം രൂപയില്‍ എത്തിയിരുന്നു. ഒടുവില്‍ വൈകുന്നേരം അഞ്ച് മണിയോടെ ലേലം അവസാനിപ്പിച്ചു. അപ്പോഴേക്കും ഈ നമ്പറിന്റെ വില 1.17 കോടി രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയിലും ഹരിയാനയില്‍ ആവേശകരമായ ലേലം നടന്നിരുന്നു. 37.91 ലക്ഷം രൂപയ്ക്കാണ് HR 22 W 2222 എന്ന നമ്പര്‍ വിറ്റഴിച്ചത്.

അതേസമയം, 1.17 കോടി രൂപ മുടക്കി സ്വന്തമാക്കിയ നമ്പര്‍ ഏത് വാഹനത്തിനാണ് നല്‍കുന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സമീപ കാലത്തായി കേരളത്തിലും വാഹനത്തിന്റെ ഫാന്‍സി നമ്പര്‍ സ്വന്തമാക്കുന്നതിനുള്ള മത്സരം കൂടി വരികയാണ്. KL 07 DG 0007 ആണ് കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോയ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍. ലംബോര്‍ഗിനി ഉറുസ് എസ്‌യുവിക്ക് നല്‍കുന്നതിനായാണ് ഈ നമ്പര്‍ വേണു ഗോപാലകൃഷ്ണന്‍ എന്നയാള്‍ ലേലത്തില്‍ പിടിച്ചത്.