മോസ്കോ: ഫിഫയെ വെല്ലുവിളിച്ച് ബദൽ ലോകകപ്പ് ടൂർണമെന്റ് നടത്താൻ റഷ്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. 2026ൽ യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിനൊപ്പം സമാന്തര ലോകകപ്പ് നടത്താൻ റഷ്യയ്ക്ക് പദ്ധതിയുണ്ടെന്നാണ് അഭ്യൂഹം. യുക്രെയ്നിലെ സൈനിക നടപടിയെ തുടർന്ന് 2022 ഫെബ്രുവരി മുതൽ റഷ്യയ്ക്ക് ഫിഫയുടെയും യുവേഫയുടെയും എല്ലാ മത്സരങ്ങളിലും വിലക്കുണ്ട്.
കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി യുവേഫയ്ക്ക് പുറത്തുള്ള ടീമുകളുമായി സൗഹൃദ മത്സരങ്ങൾ മാത്രമാണ് റഷ്യ കളിക്കുന്നത്. 2018ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിലാണ് റഷ്യ അവസാനമായി ഒരു ഫിഫ ടൂർണമെന്റിൽ പങ്കെടുത്തത്. ഇതിനെ തുടർന്നാണ് കടുത്ത നീക്കത്തിന് റഷ്യ ഒരുങ്ങുന്നത്.
2026ലെ ലോകകപ്പ് നടക്കുന്ന അതേ സമയത്ത് റഷ്യയിൽ ഒരു സമാന്തര രാജ്യാന്തര ടൂർണമെന്റ് സംഘടിപ്പിക്കുകയാണ് ലക്ഷ്യം. ഫിഫ ലോകകപ്പിന് യോഗ്യത നേടാനാകാത്ത ടീമുകളായിരിക്കും പങ്കെടുക്കുക. നൈജീരിയ, കാമറൂൺ, ചൈന, ഗ്രീസ്, സെർബിയ, ചിലെ, പെറു, വെനിസ്വേല തുടങ്ങിയ രാജ്യങ്ങളെ റഷ്യ ക്ഷണിച്ചേക്കുമെന്നാണ് സൂചന.
റഷ്യൻ ഫുട്ബോൾ ഫെഡനേഷൻ ഇതു സംബന്ധിച്ച നടപടികൾ സ്വീകരിക്കുന്നതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 2018 ലോകകപ്പിന് വേദിയായ നാല് സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ. ഫിഫ ഉപരോധവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുകയും അതു പിൻവലിക്കാൻ പ്രേരിപ്പിക്കുകയുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.





