ന്യൂഡൽഹി: ഇന്ത്യാ സന്ദർശനം തുടർച്ചയായ മൂന്നാം തവണയും റദ്ദാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഡൽഹി ചെങ്കോട്ടയ്ക്കു സമീപം ഈ മാസം 10 ന് പതിമൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനത്തിനു പിന്നാലെ സുരക്ഷാ വിഷയങ്ങൾ പരിഗണിച്ചു നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം മാറ്റിവച്ചുവെന്നാണ് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ ആഭ്യന്തര വിഷയങ്ങളാണ് കാരണമെന്ന് സൂചനയുണ്ട്. ‘ഇന്ത്യയും ഇസ്രയേലും തമ്മിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിലുമുള്ള ബന്ധം വളരെ ശക്‌തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ഇന്ത്യയിലെ സുരക്ഷയിൽ പൂർണ വിശ്വാസമുണ്ട്. നെതന്യാഹുവിന്റെ സന്ദർശനത്തിനായി പുതിയൊരു തീയതി ഏകോപിപ്പിക്കാൻ ഇരു രാജ്യങ്ങളും ശ്രമിച്ചുവരികയാണ്.’ – ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
നെതന്യാഹു ഡിസംബർ പകുതിയോടെ ഇന്ത്യ സന്ദർശിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. വരുന്ന വർഷം നെതന്യാഹു ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഐ24ന്യൂസ് റിപ്പോർട്ടു ചെയ്‌തു. അതേസമയം, സ്ഫോടനത്തെയും നെതന്യാഹുവിന്റെ സന്ദർശനത്തെയും ബന്ധിപ്പിക്കുന്നതു നിരുത്തരവാദപരമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.
ഈ വർഷം ഇതു മൂന്നാം തവണയാണ് നെതന്യാഹു ഇന്ത്യാ സന്ദർശനം റദ്ദാക്കുന്നത്. ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങളും ഇടക്കാല തിരഞ്ഞെടുപ്പ് സാധ്യതകളും ചൂണ്ടിക്കാട്ടി ഏപ്രിലിലും സെപ്‌റ്റംബറിലും നടത്താനിരുന്ന സന്ദർശനങ്ങളിൽ നിന്ന് നെതന്യാഹു പിൻമാറിയിരുന്നു. വർഷത്തിൽ ഒന്നിലേറെ തവണ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കുന്നത് ഇതാദ്യമല്ല.
2019 ൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ചൂണ്ടികാട്ടി രണ്ടു തവണയാണ് സന്ദർശനം മാറ്റിയത്. 2018 ലാണ് നെതന്യാഹു ഒടുവിൽ ഇന്ത്യ സന്ദർശിച്ചത്. ജനുവരി 14 മുതൽ 19 വരെ ആറു ദിവസത്തെ സന്ദർശനം, ചരിത്രത്തിൽ ഒരു ഇസ്രയേൽ പ്രധാനമന്ത്രിയുടെ രണ്ടാമത്തെ മാത്രം ഇന്ത്യാ സന്ദർശനമായിരുന്നു. 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിലേക്കു നടത്തിയ ചരിത്രപരമായ സന്ദർശനത്തിന് പിന്നാലെയായിരുന്നു അത്.





