- നാട്ടിൽ വിമാനം ഇറങ്ങിയ ഉടൻ തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി ബന്ധുക്കൾ ആംബുലൻസ് സജ്ജീകരണങ്ങളോടെ കരിപ്പൂർ എയർപോർട്ടിൽ പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു
റിയാദ്: തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂർ പോർക്കളം സ്വദേശി പള്ളിക്കര വീട്ടിൽ സത്യൻ വേലായുധൻ (58) വിമാനത്തിൽ വെച്ച് മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സ തേടുകയും ആഞ്ജിയോഗ്രാം ചെയ്ത് തുടർചികിത്സക്കായി നാട്ടിലേക്ക് പുറപ്പെടുകയുമായിരുന്നു. ഇതിനിടെയാണ് മരണം.
റിയാദിൽനിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര തിരിച്ച സത്യൻ വിമാനത്തിനകത്ത് വച്ച് തന്നെ മരിച്ചു. നാട്ടിൽ വിമാനം ഇറങ്ങിയ ഉടൻ തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി ബന്ധുക്കൾ ആംബുലൻസ് സജ്ജീകരണങ്ങളോടെ കരിപ്പൂർ എയർപോർട്ടിൽ പുറത്ത് കാത്തു നിൽക്കുകയായിരുന്നു. ഇതിനിടയിലേക്കാണ് മരണ വാർത്തയെത്തിയത്.
മൃതദേഹം തൃശ്ശൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. 35 വർഷമായി റിയാദ് നഗരത്തിന് സമീപം ദുർമയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ലിഷ,മക്കൾ: അപർണ, അഭിനവ്. മരുമകൻ: വിപിൻ
