ഗസ്സയിൽ 28 പേർ കൊല്ലപ്പെട്ടു; വെടിനിർത്തൽ ലംഘിച്ച് ഇസ്റാഈൽ

0
108

ഗസ്സ: വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഗസ്സയിൽ 28 പേർ കൊല്ലപ്പെട്ടു. തെക്കൻ ലബനാനിലെ ഫലസ്തീനി അഭയാർഥി ക്യാമ്പിനു നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 14 പേരും കൊല്ലപ്പെട്ടു അധിനിവിഷ്ട സിറിയൻ പ്രദേശം സന്ദർശിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിൻറെ നടപടിക്കെതിരെ യു.എന്നും അറബ് രാജ്യങ്ങളുംരംഗത്തെത്തി. ഗസ്സയിൽ സ്ഥിതി ദയനീയമെന്ന് ഫലസ്തീൻ അഭയാർഥികൾക്കുള്ള യു.എൻ ഏജൻസി മേധാവി അറിയിച്ചു.

ഒക്‌ടോബർ പത്തിന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്ന ഗസ്സയിൽ ഏറ്റവും കൂടുതൽ പേരെ കൊന്നുതള്ളിയ ദിവസം കൂടിയായിരുന്നു ഇന്നലെ. ഗസ്സ സിറ്റിയിലും ഖാൻ യൂനുസിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. എൺപതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിനിർത്തൽ നാൽപത് ദിവസം പിന്നിടുമ്പോൾ നാനൂറിലേറെ തവണയാണ് ഇസ്രായേൽ കരാർ ലംഘിച്ചത്. ഇതിലൂടെ 300ൽ അധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

വെടിനിർത്തൽ കരാർ മറയാക്കി ക്രൂരമായ വംശഹത്യ തുടരാനുള്ള ഇസ്രായേൽ നടപടിയെ ചെറുക്കാൻ ലോകരാജ്യങ്ങൾ തയാറാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു. വെടിനിർത്തൽ ലംഘനം ഗുരുതര സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് യു.എൻ ഏജൻസികൾ ചൂണ്ടിക്കാട്ടി. അതിനിടെ, അധിനിവിഷ്ട ദക്ഷിണ സിറിയൻ പ്രദേശത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു നടത്തിയ സന്ദർശനത്തിനെതിരെ പ്രതിഷേധം ശക്തമായി.

സിറിയയും ജോർദാൻ ഉൾപ്പെടെ വിവിധ അറബ് രാജ്യങ്ങളും ഇതിനെതിരെ രംഗത്തുവന്നു. നെതന്യാഹുവിൻറെ നടപടി ആശങ്ക സൃഷ്ടിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ് പറഞ്ഞു.ഗസ്സയിൽ കൂടുതൽ സഹായം എത്തിയില്ലെങ്കിൽ മാനുഷിക പ്രതിസന്ധി തീവ്രമാകുമെന്ന് ഫലസ്തീൻ അഭയാർഥികൾക്കള്ള യു.എൻ ഏജൻസി മേധാവി ഫിലപ്പെ ലസ്സാരിനി ചൂണ്ടിക്കാട്ടി.