കൊൽക്കത്ത: നഴ്‌സായി ചമഞ്ഞ് കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ച ശേഷം യുവതി കൊൽക്കത്തയിലെ ആശുപത്രിയിൽ നിന്ന് കുഞ്ഞുമായി അപ്രത്യക്ഷമായി. ബംഗാളിലെ സർക്കാർ ഉടമസ്ഥതയിലുള്ള കുട്ടികളുടെ ആശുപത്രിയിൽ തിങ്കളാഴ്‌ചയാണ് സംഭവം. കുഞ്ഞുമായി ബസിൽ ആശുപത്രിയിലേക്കു പോകുംവഴിയാണ് യുവതി പരിചയപ്പെട്ടതെന്ന് സൗത്ത് 24 പർഗാന ജില്ലയിൽ കാശിപ്പൂരിൽ നിന്നുള്ള മഞ്‌ജുള ബീബി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
‘യുവതി അതേ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണെന്നാണ് മഞ്‌ജുള ബീബിയോടു പറഞ്ഞത്. ഇരുവരും ഒരുമിച്ചാണ് ആശുപത്രിയിൽ എത്തിയത്. കുഞ്ഞിന് ഡോക്‌ടറെ കാണിച്ച മഞ്‌ജുള ബീബി തുടർന്ന് കുഞ്ഞിനെ ആ യുവതിയെ ഏൽപ്പിച്ച ശേഷം മരുന്നു വാങ്ങാനായി പോയി. തിരികെ എത്തിയപ്പോൾ കുഞ്ഞിനെയും ആ സ്‌ത്രിയെയും കാണാനില്ലായിരുന്നു.
ആശുപത്രിയിൽ അവരെ കണ്ടെത്താൻ കഴിയാതെ വന്നതോടെ കുടുംബം ഫൂൽബഗാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതിയായ യുവതിയെ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്’ – മഞ്‌ജുളയുടെ പരാതിയെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു.
