കോയമ്പത്തൂർ: ഇരുമ്പുകമ്പി കണ്ണിൽത്തറച്ച് ഗുരുതര പരിക്കേറ്റ മലപ്പുറം വണ്ടൂർ സ്വദേശിയുമായിവന്ന ആംബുലൻസിന് സുരക്ഷിതപാതയൊരുക്കി കോയമ്പത്തൂരിലെ ആംബുലൻസ് ഡ്രൈവർമാർ. കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയിലേക്കുവന്ന വാഹനത്തിന് വാളയാർമുതൽ കോയമ്പത്തൂരിലെ നാല് ആംബുലൻസുകളാണ് അകമ്പടി നൽകിയത്.
കേരളത്തിൽനിന്നുള്ള ആംബുലൻസിന് അകമ്പടിനൽകിയ കോയമ്പത്തൂരിലെ ആംബുലൻസ് ഡ്രൈവർമാർ
വണ്ടൂരിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള 185 കിലോമീറ്റർ വെറും രണ്ടരമണിക്കൂർകൊണ്ട് ഓടിയെത്തി. വെള്ളിയാഴ്ച രാവിലെയാണ് അപകടത്തിൽപ്പെട്ട 75-കാരനെ വണ്ടൂരിൽനിന്ന് കൊണ്ടുവരുന്ന വിവരം ലഭിച്ചതെന്ന് കോയമ്പത്തൂരിലെ ആംബുലൻസ് ഡ്രൈവറായ സിങ്കാനല്ലൂർ സ്വദേശി എസ്. പ്രഭാത് പറഞ്ഞു.
വിവരം ആംബുലൻസ് ഡ്രൈവർമാരുടെ ഗ്രൂപ്പായ എമർജൻസി എസ്കോർട്ടിൽ പങ്കുവെച്ചു. തുടർന്ന് പ്രഭാത്, സതീഷ്, മണി, മധുരവീരൻ, സന്താനം, ഭൂപതിരാജ, സദ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാല് വാഹനങ്ങളിലായി വാളയാറിലേക്ക് പോയി. ട്രാഫിക് പോലീസും സഹകരിച്ചതോടെ അപകടത്തിനിരയായ ആളെ ഒരു തടസ്സവുമില്ലാതെ വിമാനത്താവളത്തിന് സമീപമുള്ള ആശുപത്രിയിലെത്തിക്കാനായി.





