ചെങ്കോട്ട സ്ഫോടനം; മരണം 13 ആയി ഉയർന്നു, പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ച് അമിത് ഷാ

0
161

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപത്തെ സ്‌ഫോടനത്തിൽ ലോക് നായക് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്‌ഫോടനമുണ്ടായ സ്ഥലത്തും അമിത് ഷാ എത്തുമെന്നാണ് വിവരം. സ്ഫോടനം നടന്നതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് അമിത് ഷാ സംസാരിച്ചിരുന്നു. പിന്നാലെയാണ് ആശുപത്രി സന്ദർശിച്ചത്.

സ്‌ഫോടനം സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതായും വസ്തുതകൾ പരിശോധിച്ച് ജനങ്ങളെ അറിയിക്കുമെന്നും അമിത് ഷാ പറഞ്ഞു. സ്‌ഫോടനം ഉണ്ടായി പത്ത് മിനിറ്റിനകം സുരക്ഷാ സേന സംഭവസ്ഥലത്തെത്തി. എല്ലാതരത്തിലുള്ള പരിശോധനകളും നടക്കുകയാണ്. എല്ലാ സാധ്യതകളും പരിശോധിക്കും. എൻഐഎ, എൻഎസ്ജി എന്നിവ വിഷയം അന്വേഷിക്കുന്നുണ്ട്. സ്‌ഫോടനമുണ്ടായത് ഹ്യുണ്ടായ് ഐ ട്വന്റി കാറിലാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ചെങ്കോട്ടയ്ക്ക് സമീപത്തെ സുഭാഷ് മാർഗ് ട്രാഫിക് സിഗ്നലിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ തൊട്ടടുത്തുണ്ടായിരുന്ന വാഹനങ്ങളും തകർന്നു. സംഭവം നടന്ന് പത്ത് മിനിറ്റിനകം ഡൽഹി ക്രൈം ബ്രാഞ്ചും ഡൽഹി സ്‌പെഷ്യൽ ബ്രാഞ്ചും സംഭവ സ്ഥലത്തെത്തിയെന്ന് അമിത് ഷാ പറഞ്ഞു.