മുംബൈ: അസുഖബാധിതരായ മക്കളെ സുഖപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് ഐടി ജീവനക്കാരനിൽനിന്ന് 7 വർഷത്തിനിടെ 14 കോടി തട്ടിയെടുത്ത സംഘത്തെ തേടി പുണെ പൊലീസ്. ആൾദൈവം എന്നവകാശപ്പെടുന്ന സ്ത്രീ ഉൾപ്പെടെയുള്ള സംഘത്തിനായാണ് തിരച്ചിൽ നടത്തുന്നത്. ബഹുരാഷ്ട്ര ഐടി കമ്പനിയിൽ ജോലിചെയ്യുന്ന യുവാവാണ് കഴിഞ്ഞദിവസം പുണെ സിറ്റി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഓട്ടോ ഇമ്യൂൺ ആരോഗ്യാവസ്ഥയും ഓട്ടിസവും ബാധിച്ച ഇയാളുടെ രണ്ട് പെൺമക്കളെ ചികിത്സിച്ച് ഭേദമാക്കാമെന്ന് അവകാശപ്പെട്ടാണ് സംഘം പണംതട്ടിയതെന്ന് പരാതിയിൽ പറയുന്നു. 2018ൽ ഭജനയ്ക്കെത്തിയ ആളാണ് യുവാവിന്റെ ഭാര്യയെ തട്ടിപ്പുകാരായ ദമ്പതിമാർക്ക് പരിചയപ്പെടുത്തിയത്. സന്യാസിനിയുടെ ആത്മാവ് ശരീരത്തിൽ പ്രവേശിക്കാറുണ്ടെന്നും ഇതിലൂടെ എല്ലാ അസുഖവും സുഖപ്പെടുത്തുമെന്നും ദമ്പതിമാർ അവകാശപ്പെടുകയായിരുന്നു. തുടർന്ന്, സ്വത്തുവിവരങ്ങളും ആസ്തികളും ചോദിച്ചറിഞ്ഞ മൂവരും ചേർന്ന് ഇവരെ കെണിയിൽ വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അസുഖങ്ങൾ മാറാൻ പ്രത്യേക പൂജ മുതൽ പ്രാർഥനായോഗങ്ങൾവരെ സംഘടിപ്പിക്കാനെന്ന പേരിൽ തട്ടിപ്പുകാർ പണം കൈപ്പറ്റി. പൂജകൾക്കായി സംഘം ആവശ്യപ്പെട്ട വൻ തുകകൾ നൽകാനായി യുവാവ് ബാങ്ക് വായ്പ എടുക്കുകയും ബന്ധുക്കളിൽനിന്ന് കടംവാങ്ങുകയും ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വർഷങ്ങൾക്കു ശേഷവും കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയിൽ മാറ്റമില്ലാതായതോടെയാണ് കുടുംബം തട്ടിപ്പ് സംശയിച്ചത്. തുടർന്ന് ഇവർ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ ആൾദൈവമടക്കമുള്ളവർക്കെതിരെ കേസെടുത്ത പൊലീസ്, സംഘത്തിനായി അന്വേഷണം ഊർജിതമാക്കി.
