തൃശ്ശൂർ: കൊടും കുറ്റവാളി ബാലമുരുകൻ തമിഴ്നാട് പൊലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടത് സ്കൂട്ടറിലാണെന്ന് സൂചന. പ്രതി രക്ഷപ്പെട്ട വിയ്യൂർ മണലാർ കാവിൽ നിന്ന് കടുംനീല നിറത്തിലുള്ള ആക്ടിവ സ്കൂട്ടർ മോഷണം പോയതായി പരാതി ലഭിച്ചു.
ഈ സ്കൂട്ടറിലാണോ ബാലമുരുകൻ രക്ഷപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷണ പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. ബാലമുരുകൻ രക്ഷപ്പെടാനുളള സാധ്യത കൂടി പരിശോധിച്ചാണ് കേസിൽ അന്വേഷണം പുരോഗമിക്കുന്നത്.
ആലത്തൂരിലെ ഹോട്ടലിൽ ബാലമുരുകനെ തമിഴ്നാട് പൊലീസ് കൈവിലങ്ങില്ലാതെയായിരുന്നു എത്തിച്ചതെന്ന് വ്യക്തമായിരുന്നു. ബാലമുരുകനെ തമിഴ്നാട് പൊലീസ് കൈവിലങ്ങില്ലാതെ എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ബാലമുരുകൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ സംബന്ധിച്ച് തമിഴ്നാട് പൊലീസ് നൽകിയതും തെറ്റായ വിവരമാണ്. കറുത്ത ഷർട്ടും വെള്ളമുണ്ടും എന്നായിരുന്നു തമിഴ്നാട് പൊലീസ് നൽകിയ വിവരം. പക്ഷേ ദൃശ്യങ്ങളിൽ ഇളം നീല ഷർട്ടാണ് ബാലമുരുകൻ ധരിച്ചിരിക്കുന്നത്.
വിയ്യൂർ സെൻട്രൽ ജയിൽ പരിസരത്ത് നിന്നാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. കവർച്ച, കൊലപാതക ശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകൻ. തമിഴ്നാട് പൊലീസിന്‍റെ കസ്റ്റഡിയിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ബാലമുരുകനെതിരെ തമിഴ്നാട്ടിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ വിരുനഗറിലെ കോടതിയിൽ ഹാജരാക്കി വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവമുണ്ടായത്. ജയിലിന്റെ മുമ്പിൽ വെള്ളം വാങ്ങാൻ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനായി തെരച്ചിൽ തുടരുകയാണ്.





