പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് കൊല്ലാൻ; പ്രതിക്കെതിരെ എഫ്ഐആറിൽ ഗുരുതര പരാമർശങ്ങൾ

0
17

തിരുവനന്തപുരം: വർക്കലയിൽ 19കാരിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്ന് എഫ്ഐആർ. പ്രകോപനമായതിന് കാരണം വഴി മാറി കൊടുക്കാത്തത്. കൂടിയുണ്ടായിരുന്ന സഹയാത്രികയെയും ചവിട്ടിയിടാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പരാമർശം.

പെൺകുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാർ കുറ്റം സമ്മതിച്ചിരുന്നു. പെൺകുട്ടിയെ ആക്രമിക്കാൻ കാരണം വാതിലിൻ്റെ സമീപം നിന്നതിനാലെന്നും പ്രതി പൊലീസിന് മൊഴി നൽകി. പെൺകുട്ടി മാറാത്തതിൻ്റെ ദേഷ്യത്തിലാണ് ചവിട്ടിയത്. നടുവിലാണ് ചവിട്ടിയതെന്നും പ്രതിയുടെ മൊഴി. ഇയാൾ തനിച്ചാണ് ട്രെയിനിൽ യാത്ര ചെയ്തിരുന്നത്. ഇയാൾക്കെതിരെ മറ്റ് കേസുകൾ ഉണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

‘തള്ളിയിട്ടത് വാതിലിൻ്റെ സമീപത്ത് നിന്നും മാറാത്തതിനാൽ’ പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ കുറ്റം സമ്മതിച്ച് പ്രതി
ഇന്നലെ രാത്രിയാണ് ഓടിക്കൊണ്ടിരുന്ന കേരള എക്സ്പ്രസിൽ നിന്നും സുരേഷ് കുമാർ പെൺകുട്ടിയെ ചവിട്ടി തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

വർക്കല അയന്തി ഭാഗത്ത് വെച്ചായിരുന്നു മദ്യപിച്ചെത്തിയ പ്രതി പെൺകുട്ടിയെ യാതൊരു പ്രകോപനവും കൂടാതെ ആക്രമിച്ചത്. പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സഹയാത്രികയെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് സഹയാത്രികർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് കസ്റ്റഡിയിലായ പ്രതി ആദ്യം കുറ്റം നിഷേധിച്ചിരുന്നു.