കൊല്ലം: മുസ്‌ലിം ലീഗ് വർഗീയ പാർട്ടിയാണെന്നും വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ് ആണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷ് കുമാര്‍ തറ മന്ത്രിയാണെന്നും വെള്ളാപ്പള്ളി ആക്ഷേപിച്ചു. കൊല്ലം പുനലൂരില്‍ എസ്എന്‍ഡിപി നേതൃസംഗമത്തില്‍ സംസാരിക്കവെയാണ് ലീഗിനും ഗണേഷിനും എതിരെ വെള്ളാപ്പള്ളി വീണ്ടും വിമർശനം ഉന്നയിച്ചത്.
‘‘മുസ്‌ലിം ലീഗുകാര്‍ക്ക് മനുഷ്യത്വമില്ല. അവര്‍ക്കാണോ നമ്മള്‍ വോട്ടു കൊടുക്കേണ്ടത്? അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകും? മുസ്‌ലിം ലീഗിന്റെ ഭരണം വന്നാല്‍ നമ്മള്‍ നാടുവിടേണ്ടി വരും. നമ്മള്‍ ആത്മഹത്യ ചെയ്യേണ്ടി വരും. പേരില്‍ തന്നെ മുസ്‌ലിം കൂട്ടായ്മയാണ്. എന്നിട്ട് മതേതര കൂട്ടായ്മയെന്ന് പറയും. മുസ്‌ലിം അല്ലാത്ത ഒരു എംഎല്‍എ മുസ്‌ലിം ലീഗില്‍ ഉണ്ടോ?’’ – വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. കുടിക്കാന്‍ വച്ച വെള്ളം, ബസില്‍ നിന്ന് പിടിച്ചിട്ട് ഗമ കാണിക്കുകയാണ് ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയില്‍ തുഗ്ലക് ഭരണമായെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
