കവർച്ച; കുറിയർ വാഹനം തടഞ്ഞ് 4.5 കോടി തട്ടി, പിന്നിൽ 17 അംഗ മലയാളി സംഘം

0
9

ചെന്നൈ: കാഞ്ചീപുരത്ത് കുറിയർ കമ്പനി വാഹനം തടഞ്ഞ് കത്തി കാട്ടി നാലരക്കോടിയോളം രൂപ കവർന്ന കേസിൽ 5 മലയാളികൾ അറസ്റ്റിലായി. പാലക്കാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുളള സന്തോഷ്, ജയൻ, സുജിത്‌ലാൽ, മുരുകൻ, കുഞ്ഞു മുഹമ്മദ് എന്നീ 5 പേരെയാണു കാഞ്ചീപുരം പൊലീസ് കേരളത്തിലെത്തി പിടികൂടിയത്. മുംബൈ ബോർവാലി സ്വദേശിയായ ജതിന്റെ പരാതിയിലാണു നടപടി.
,
2017 മുതൽ കുറിയർ കമ്പനി നടത്തിയിരുന്ന ജതിൻ, കമ്മിഷൻ അടിസ്ഥാനത്തിൽ രാജ്യമെമ്പാടും പണവും വിലയേറിയ സാധനങ്ങളും എത്തിച്ചു നൽകിയിരുന്നു. ഒന്നര മാസം മുൻപ് നാലരക്കോടി രൂപയുമായി ബെംഗളൂരുവിൽ നിന്നു ചെന്നൈയിലെ സൗക്കാർപെട്ടിലേക്കു 2 ഡ്രൈവർമാരെ അയച്ചിരുന്നു. വാഹനം ചെന്നൈ-ബെംഗളുരു ദേശീയപാത വഴി കാഞ്ചീപുരത്ത് എത്തിയപ്പോൾ, കേരളത്തിൽ നിന്നുള്ള 17 പേരടങ്ങുന്ന സംഘം മൂന്ന് കാറുകളിലെത്തി കാർ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി.

തുടർന്ന് കാർ കൈക്കലാക്കി. ആർക്കോട്ട് ഭാഗത്തെത്തിയപ്പോൾ കാറും ഡ്രൈവർമാരെയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കവർച്ചസംഘം കേരളത്തിൽ നിന്നുള്ളവരാണെന്നു കണ്ടെത്തിയത്. കേരളത്തിലെത്തിയ പൊലീസ് സംഘം 5 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 12 പേരെ പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താൻ ഒരു സംഘം കേരളത്തിൽ ക്യാംപ് ചെയ്യുന്നുണ്ട്. അറസ്റ്റിലായവരെ കസ്റ്റഡിയിൽ വാങ്ങി പണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.