തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയെ തുടർന്ന് വിരലുകൾ നഷ്ടമായ യുവതിയെ വലച്ച് വീണ്ടും മെഡിക്കൽ റിപ്പോർട്ട്. ആശുപത്രിയെ സംരക്ഷിച്ചുകൊണ്ടുള്ള സംസ്ഥാന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്നും ബോധപൂർവ്വമായ വീഴ്ച വന്നിട്ടില്ലെന്ന് മെഡിക്കൽ ബോർഡ് പറയുന്നു. രേഖകളിൽ കൃത്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നാണ് ബോർഡിന്റെ അവകാശവാദം.
കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന കോസ്മെറ്റിക് ആശുപത്രിക്കെതിരെയായിരുന്നു പരാതി. ആശുപത്രി ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെങ്കിലും സിവിൽ കേസ് യുവതിക്ക് നൽകാമെന്ന് ബോർഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ബന്ധപ്പെട്ട കോടതിയിൽ കേസ് നൽകാമെന്നാണ് ബോർഡ് തീരുമാനം.
അതേ സമയം, റിപ്പോർട്ടിൽ അവ്യക്തത അറിയിച്ചിരിക്കുകയാണ് പൊലീസ്. ആശുപത്രി കുറ്റം ചെയ്തിട്ടില്ലെങ്കിൽ പിന്നെങ്ങനെ കേസെന്ന് പൊലീസ് ചോദിക്കുന്നു. ഇക്കാര്യത്തിൽ ബോർഡ് അംഗങ്ങൾ വ്യക്തത നൽകിയിട്ടില്ല. ജില്ലാതല റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ചും ബോർഡ് മൗനത്തിലാണ്. ശസ്ത്രക്രിയക്കു ശേഷം വിദഗ്ദ ചികിത്സക്കായി മറ്റൊരു ആശുപത്രിയിൽ മാറ്റുന്നതിൽ കാലതാമസമെന്നായിരുന്നു കണ്ടത്തൽ. സംസ്ഥാന മെഡിക്കൽ ബോർഡ് ഇക്കാര്യത്തിൽ ഒന്നും പറയുന്നില്ല.
