കൊലക്കേസ് പ്രതിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം; മൂന്നുപേര്‍ പിടിയില്‍

0
8

തൃശൂര്‍: തൃശൂര്‍ അഗതി മന്ദിരത്തില്‍ വെച്ച് കൊലക്കേസ് പ്രതിയെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയം മുറിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് തൃശൂര്‍ കൊടുങ്ങല്ലൂരില്‍ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്.

വരാപ്പുഴ കൂനമ്മാവില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരമായ ഇവാഞ്ചലോയുടെ നടത്തിപ്പുകാരനായ പാസ്റ്റര്‍ ഫ്രാന്‍സിസ് (65), ആരോമല്‍, നിതിന്‍ എന്നിവരാണ് പിടിയിലായത്. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തില്‍ വെച്ച് എറണാകുളം അരൂര്‍ സ്വദേശി സുദര്‍ശനാണ് ക്രൂരമായി മര്‍ദനമേറ്റത്. വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിന് സുദര്‍ശനെ കൊച്ചി സെന്‍ട്രല്‍ പോലീസ് പിടികൂടിയിരുന്നു. മനോനില ശരിയല്ലെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് സെന്‍ട്രല്‍ പോലീസ് ആണ് സുദര്‍ശനെ അഗതിമന്ദിരത്തിലെത്തിച്ചത്. അവിടെ വച്ച് മാനസിക പ്രശ്നമുള്ളവര്‍ തമ്മില്‍ വഴക്ക് ഉണ്ടായിരുന്നു. അതിനിടെ സുദര്‍ശനെ നിയന്ത്രിക്കാന്‍ നടത്തിപ്പുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കൊടുങ്ങല്ലൂര്‍ പോലീസിന്റെ കണ്ടെത്തല്‍. പ്രതിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച നിലയിലാണ്. അക്രമികള്‍ കത്തികൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

മര്‍ദനത്തെ തുടര്‍ന്ന് അവശനായതോടെ സുദര്‍ശനെ അഗതി മന്ദിരത്തിന്റെ വാഹനത്തില്‍ കൊടുങ്ങല്ലൂരില്‍ കൊണ്ടുവന്ന് വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. സുദര്‍ശനെ കൊടുങ്ങല്ലൂര്‍ പോലീസ് ആണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുദര്‍ശന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. സംഭവത്തില്‍ കൊലപാതകശ്രമത്തിനാണ് പോലീസ് കേസെടുത്ത് അന്വേഷിക്കുന്നത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ചേര്‍ത്തലയില്‍ മുനീര്‍ എന്നയാളെ കൊലപ്പെടുത്തിയ കേസ് ഉള്‍പ്പടെ 11 കേസുകളിലെ പ്രതിയാണ് സുദര്‍ശന്‍.