ഫിസിക്കൽ ടെസ്റ്റിനായുള്ള ഓട്ടപരിശീലനം, യുവതി കുഴഞ്ഞുവീണു മരിച്ചു

0
18

തളിക്കുളം (തൃശൂർ): പൊലീസ് കോൺസ്റ്റബിൾ പിഎസ്‌സി പരീക്ഷ കഴിഞ്ഞ് ഫിസിക്കൽ ടെസ്റ്റിനായി ഓട്ടപരിശീലനത്തിനിടെ മുറ്റിച്ചൂർ റോഡ് കുരുട്ടിപ്പറമ്പിൽ സുരേഷിന്റെയും കവിതയുടെയും മകൾ ആദിത്യ (22) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ രാവിലെ 7.15ന് തളിക്കുളം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ കൂട്ടികാരികളോടൊപ്പം പരിശീലനത്തിനിടെയാണ് യുവതി കുഴഞ്ഞുവീണത്.

ഉടൻ വലപ്പാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തളിക്കുളത്തെ ഓട്ടോ ഡ്രൈവറായ പിതാവ് സുരേഷാണ് ഓട്ടോയിൽ ആദിത്യയെ ഗ്രൗണ്ടിൽ വിട്ടത്. സംസ്കാരം ഇന്ന്  9ന്. നാട്ടിക എസ്എൻ കോളജിലെ ബിഎസ്‌സി (മാത്‌സ്) ബിരുദധാരിയാണ്. സഹോദരി: അപർണ. 

ആദിത്യയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. യുവതിക്ക് ഹൃദയ വാൽവിനുണ്ടായിരുന്ന തകരാറാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഫൊറൻസിക് വിഭാഗം മേധാവി പൊലീസിന് കൈമാറിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസിൽ ജോലി ലഭിക്കുന്നതിന് കായികക്ഷമത പരിശോധനയ്ക്കു വിധേയരാകുന്നതിനു മുൻപ് ഉദ്യോഗാർഥികൾക്ക് മെഡിക്കൽ പരിശോധന കൂടി ബാധകമാക്കുന്നത് ഇത്തരത്തിലുള്ള മരണം ഒഴിവാക്കാൻ സഹായിക്കുമെന്ന് ഡോ. ടി.എസ്.ഹിതേഷ് ശങ്കർ അഭിപ്രായപ്പെട്ടു.