വിവാദങ്ങൾക്ക് ഒടുവിൽ രാജകീയ പദവി ഉപേക്ഷിച്ച് ബ്രിട്ടീഷ് രാജകുമാരൻ

0
16

ലണ്ടൻ: വിവാദങ്ങൾക്ക് ഒടുവിൽ രാജകീയ പദവി ഉപേക്ഷിച്ച് ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂ. ഡ്യൂക്ക് ഓഫ് യോർക്ക് അടക്കമുള്ള പദവികളാണ് ഉപേക്ഷിച്ചത്.

ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള ആൻഡ്രൂ രാജകുമാരന്റെ അടുപ്പം വിവാദമായതിന് പിന്നാലെ കടുത്ത സമ്മർദ്ദത്തിലായിരുന്നു ചാൾസ് രാജാവിൻ്റെ സഹോദരൻ. രാജകുടുംബത്തിലെ ധീരതയ്ക്കുള്ള ബഹുമതിയും ഉപേക്ഷിക്കും.

സഹോദരനും നിലവിലെ രാജാവുമായ ചാൾസ് മൂന്നാമന്റെ അനുവാദത്തോടെയാണ് ഈ തീരുമാനമെന്നാണ് ബക്കിംഗ്ഹാം പാലസ് നിന്നുള്ള പ്രസ്താവനയിൽ ആൻഡ്രൂ വിശദമാക്കുന്നത്. ബക്കിംഗ്ഹാം കൊട്ടാരം അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് സാധാരണക്കാർക്കിടയിൽ ആവശ്യം ഉയർന്നിരുന്നു.

ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയതും മുതിർന്നതുമായ ഓർഡറായ ഓർഡർ ഓഫ് ദി ഗാർട്ടറിലെ അംഗത്വം സ്വമേധയാ തിരികെ നൽകാനും ഉപേക്ഷിക്കാനും ആൻഡ്രൂ തീരുമാനിച്ചിട്ടുണ്ട്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ നിഷേധിക്കുകയാണെന്നും പ്രസ്താവനയിൽ ആൻഡ്രൂ വ്യക്തമാക്കി. എലിസബത്ത് രാജ്ഞിയിൽ നിന്ന് ലഭിച്ച യോർക്ക് ഡ്യൂക്ക് പദവി അടക്കമാണ് ഉപേക്ഷിച്ചത്. എന്നാൽ രാജകുമാരനെന്ന പദവിയിൽ മാറ്റമുണ്ടാകില്ലെന്നാണ് വിവരം. നേരത്തെ തന്നെ വർക്കിംഗ് റോയൽ പദവി ആൻഡ്രൂ ഉപേക്ഷിച്ചിരുന്നു.

2078 വരെ സ്വകാര്യ പാട്ടക്കരാർ ഉള്ള വിൻഡ്‌സർ ഭവനമായ റോയൽ ലോഡ്ജിൽ ആൻഡ്രൂ രാജകുമാരൻ തുടർന്നും താമസിക്കും എന്നാണ് റിപ്പോർട്ട്. ആൻഡ്രുവിൻ്റെ മുൻ ഭാര്യ സാറാ ഫെർഗൂസണും ഇനി ഡച്ചസ് ഓഫ് യോർക്ക് പദവി ഉണ്ടാകില്ല. അതേസമയം, ഇവരുടെ പെൺമക്കൾക്ക് രാജകുമാരി എന്ന പദവി തുടർന്നും ലഭിക്കും.

വിർജീനിയ ഗിയുഫ്രെയുമായി ഒത്തു തീർപ്പാക്കിയ ലൈംഗികാരോപണ കേസ്, സാമ്പത്തിക തിരിമറികൾ, ചൈനീസ് ചാരനുമായുള്ള ബന്ധം എന്നിവ ഉൾപ്പെടെ സമീപ വർഷങ്ങളിൽ നിരവധി അഴിമതി ആരോപണങ്ങളാണ് ആൻഡ്രൂ രാജകുമാരൻ നേരിട്ടത്.