പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് നേതാക്കൾക്ക് കർശന നിർദേശം ; ജി. സുധാകരനെ അനുനയിപ്പിക്കാൻ നേതൃത്വം

0
17

അലപ്പുഴ: ഇടഞ്ഞു നിൽക്കുന്ന ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതൃത്വം ഇടപെടുന്നു. സുധാകരനെതിരെ പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് നേതാക്കൾക്ക് കർശന നിർദേശം നൽകി. ജി സുധാകരന്റെ പരാതികളിൽ എടുത്ത നടപടികൾ നേരിട്ട് ബോധ്യപ്പെടുത്തി. സിപിഐഎം കേന്ദ്ര കമ്മിറ്റിഅംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലൻ എന്നിവരാണ് ജി സുധാകരന്റെ വീട്ടിൽ എത്തി കാര്യങ്ങൾ വിശദീകരിച്ചത്.

പാർട്ടി നേതാക്കൾക്കെതിരെയുള്ള പരസ്യ വിമർശനങ്ങൾ ഒഴിവാക്കണമെന്നും നേതൃത്വം സുധാകരനെ അറിയിച്ചു. പാർട്ടിയുടെ വരാനിരിക്കുന്ന എല്ലാ പരിപാടികളിലും ജി സുധാകരന്റെ സാന്നിധ്യം ഉറപ്പാക്കാനാണ് ശ്രമം. വി എസ് അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാരം വിതരണ ചടങ്ങിലേക്ക് നേതാക്കൾ ജി സുധാകരനെ ക്ഷണിച്ചു.

കുട്ടനാട്ടിൽ ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ എം എ ബേബി, എംവി ഗോവിന്ദൻ, സജി ചെറിയാൻ എന്നിവർ പങ്കെടുക്കുന്നുണ്ട്. നേതൃത്വത്തിനെതിരെ രംഗത്തെത്തിയതിനു പിന്നാലെയാണ് അനുനയ നീക്കം. പങ്കെടുക്കുന്നതിൽ തീരുമാനം പിന്നീട് എന്നാണ് ജി. സുധാകരൻ പ്രതികരിച്ചത്. അതേ സമയം നടപടികളിൽ തൃപ്തനല്ലെന്നും ജി സുധാകരൻ നേതൃത്വത്തെ അറിയിച്ചു.