‘കെ.എം അഭിജിത്തിന് സംസ്ഥാനത്ത് ഉയർന്ന പദവി നൽകാമായിരുന്നു’; എ ഗ്രൂപ്പിനും അതൃപ്തി

0
162

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ എ ഗ്രൂപ്പിനും അത്യപ്തി. ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡന്റ് ആക്കിയതിലാണ് പ്രധാന എതിർപ്പ്. കെ.എം അഭിജിത്തിന് സംസ്ഥാനത്ത് ഉയർന്ന പദവി നൽകാമായിരുന്നുവെന്ന അഭിപ്രായമാണ് എ ​ഗ്രൂപ്പിനുള്ളത്.

സംഘടനാ തെരഞ്ഞെടുപ്പിൽ വിജയിച്ച എ ഗ്രൂപ്പിന്റെ അഭിപ്രായം മുഖവിലയ്ക്ക് എടുക്കാത്തതിലും അതൃപ്തിയുണ്ട്. എന്നാൽ ഒ.ജെ ജനീഷിനോട് വലിയ രീതിയിലുള്ള എതിർപ്പ് എ ​ഗ്രൂപ്പ് കാണിക്കുന്നില്ല. സംഭവം രാഹുൽ ​ഗാന്ധിയടക്കമുള്ള ഹൈക്കമാൻഡ് നേതൃത്വത്തോട് പരാതിപ്പെടാനുള്ള ആലോചനയിലാണ് എ ​ഗ്രൂപ്പ് ഉള്ളത്.

യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ആക്കിയ തീരുമാനം അബിൻ വർക്കി തള്ളുമ്പോഴും നേതൃത്വത്തോട് ഏറ്റുമുട്ടാതെയുള്ള തന്ത്രപരമായ നീക്കമായിരുന്നു ഐ ഗ്രൂപ്പ് നടത്തിയിരുന്നത്. അതൃപ്തി പരസ്യമാക്കുമ്പോഴും നേതൃത്വത്തെ വെല്ലുവിളിക്കാതെയുള്ള സമീപനമാണ് സ്വീകരിച്ചത്. കേരളത്തിൽ തന്നെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയിലൂടെ നിയമസഭാ സീറ്റിൽ കൂടി കണ്ണു വെക്കുകയാണ് അബിൻ വർക്കിയും ചെയ്യുന്നത്.

പുതിയ അധ്യക്ഷൻ ആരാകണമെന്നതിൽ രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. അബിൻ വർക്കിയെ പദവിയിലേക്ക് എത്തിക്കാനായി സ്വാഭാവിക നീതി എന്ന ആയുധവും പുറത്തെടുത്തു. പക്ഷേ, കാര്യങ്ങൾ വിചാരിച്ചത് പോലെ നടന്നില്ല. അബിനെ സംസ്ഥാനത്ത് നിന്നു തന്നെ മാറ്റിനിർത്തുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. ഇതോടെയാണ് കരുതലോടെ അതൃപ്തി പരസ്യമാക്കാനുള്ള തീരുമാനം അബിൻ വർക്കിയും ഐ ഗ്രൂപ്പും എടുത്തത്.