കൊച്ചി: ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന അർജന്റീന- ഓസ്ട്രേലിയ സൂപ്പർ പോരാട്ടം നവംബർ 17ന് നടക്കുമെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ.
അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്ന് തിയതി സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചുവെന്നും സംസ്ഥാനസർക്കാരിന് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചുവെന്നും മറിച്ചുള്ള പ്രചാരണം വ്യാജമാണെന്നും ആന്റോ അഗസ്റ്റിൻ അറിയിച്ചു.
എല്ലാ ഫുട്ബോൾ പ്രേമികൾക്കും മെസിയെ കാണാൻ അവസരമുണ്ടാകും. നവംബർ 17ന് മത്സരത്തിന്റെ തലേ ദിവസം മെസിയും സംഘവും പരിശീലനം നടത്തുന്നത് കാണാനും ആരാധകർക്ക് അവസരമൊരുക്കും. എ ആർ റഹ്മാൻ മ്യൂസിക് ഷോയും ഹനുമാൻ കൈൻഡിന്റെ സംഗീത പരിപാടിയും നവംബർ 16ന് നടക്കും. ഏറ്റവും വലിയ ഡ്രോൺ ഷോയും സംഘടിപ്പിക്കുമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.
ടിക്കറ്റ് നിരക്കുകൾ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും ആന്റോ അഗസ്റ്റിൻ അറിയിച്ചു. നിലവിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണ്. എല്ലാ ഫുട്ബോൾ പ്രേമികൾക്കും അവസരം ഒരുക്കുന്ന തരത്തിലായിരിക്കും ടിക്കറ്റ് നിരക്കുകൾ. ഈ മാസം പതിനെട്ടിനോ പത്തൊൻപതിനോ ടിക്കറ്റ് വിൽപന തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. മാധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു. വ്യാജടിക്കറ്റുകളുടെ വിൽപനാ ശ്രമവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതെല്ലാം വ്യാജമാണ്. ടിക്കറ്റ് വിൽപ്പനയുൾപ്പെടെയുള്ള കാര്യങ്ങളിൽ റിപ്പോർട്ടർ ടി വി ഔദ്യോഗികമായി വിവരങ്ങൾ പങ്കുവയ്ക്കുമെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞു.