പാലക്കാട്: പാലക്കാട് കല്ലടിക്കോട് മൂന്നേക്കറിൽ രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനു, നിതിൻ എന്നിവരാണു മരിച്ചത്. യുവാവിന്‍റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്.
നിതിൻ വീടിനുള്ളിലും ബിനു വീടിന് മുന്നിലെ റോഡിലുമാണ് മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന.
കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. മൂന്ന് മണിയോടെയാണ് സമീപവാസികൾ സംഭവം അറിയുന്നത്. ആദ്യം നടത്തിയ പരിശോധനയിൽ വഴിയിൽ മരിച്ചു കിടക്കുന്ന ബിനുവിനെയാണ് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി നടത്തിയ പരിശോധനയിലാണു വീട്ടിനുള്ളിലെ മുറിയിൽ നിതിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും കൂലിപ്പണിക്കാരാണെന്നും യുവാക്കൾ തമ്മിൽ തർക്കം ഉള്ളതായി അറിയില്ലെന്നും സമീപവാസികൾ പറഞ്ഞു. വെടിയൊച്ച ആരും കേട്ടിട്ടില്ലെന്നതും സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുകയാണ്.