കോട്ടയം: അനന്തു അജി ജീവനൊടുക്കിയ കേസിൽ ആർഎസ്എസ് നേതാവിനെ പ്രതിചേർക്കും. ആത്മഹത്യാ കുറിപ്പിൽ ‘എൻ.എം’ എന്ന് പരാമർശിക്കുന്ന ആളെ പൊലീസ് തിരിച്ചറിഞ്ഞു. നാല് വയസു മുതൽ ആർഎസ്എസ് ശാഖയിൽ നിന്ന് ലൈംഗിക പീഡനം നേരിട്ടുവെന്നായിരുന്നു അനന്തുവിൻ്റെ കുറിപ്പ്.
ദിവസങ്ങൾക്ക് മുൻപാണ് കോട്ടയം തമ്പലക്കാട് സ്വദേശി അനന്തു അജി തിരുവനന്തപുരം തമ്പാനൂർ ലോഡ്ജിൽ ജീവനൊടുക്കിയത്. നാലു വയസ് മുതൽ ആർഎസ്എസുകാർ ലൈംഗികമായി പീഡിപ്പിച്ചു എന്നും ചൂഷണം ചെയ്യുന്ന ആൾ കുടുംബ സുഹൃത്തെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ യുവാവ് വെളിപ്പെടുത്തിയിരുന്നു.
നാല് വയസു മുതല്‍ ആര്‍എസ്എസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. മുമ്പ് താമസിച്ച വീടിനടുത്തുള്ള ആള്‍ക്കെതിരെയാണ് പ്രധാനമായും ആരോപണം. ഇയാള്‍ തന്നെ മാത്രമല്ല മറ്റു പലരെയും ഇതുപോലെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും യുവാവ് കുറിപ്പില്‍ പറയുന്നു.
തന്റെ മരണമൊഴിയാണ് ഇത്. പ്രണയമോ കടമോ ഒന്നുമല്ല തന്റെ മരണത്തിന് കാരണം. അത് ഒരു വ്യക്തിയും ഒരു സംഘടനയുമാണ് എന്നാണ് യുവാവ് കുറിപ്പില്‍ പറയുന്നത്. സംഘടന ആര്‍എസ്എസ് ആണെന്നും കുറിപ്പില്‍ പറയുന്നു.
തനിക്ക് നാല് വയസുള്ളപ്പോള്‍ മുതല്‍ ഒരാള്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും അയാള്‍ കാരണമാണ് തനിക്ക് ഒസിഡി അടക്കമുള്ള പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും യുവാവ് കുറിപ്പില്‍ ആരോപിക്കുന്നു. മുന്‍പ് താമസിച്ച വീടിന് സമീപമുള്ള ആളാണിതെന്നും സഹോദരനെ പോലെയായിരുന്നയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും പോസ്റ്റില്‍ പറയുന്നു.
ആര്‍എസ്എസ് ക്യാംപില്‍ വെച്ചും താന്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു. തനിക്ക് ഇത്രയധികം വെറുപ്പുള്ള സംഘടനയില്ല. താന്‍ അതില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നതുകൊണ്ട് തന്നെ എല്ലാം നന്നായി അറിയാമെന്നും ജീവിതത്തില്‍ ഒരിക്കലും ആര്‍എസ്എസുകാരനെ സുഹൃത്താക്കരുത് എന്നും യുവാവ് പറയുന്നു.
ആര്‍എസ്എസ് ക്യാംപില്‍ നിരവധി പേര്‍ ഇപ്പോഴും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാംപുകളില്‍ നടക്കുന്നത് ഇത്തരം കാര്യങ്ങളാണ്. താന്‍ പുറത്തുവന്നതുകൊണ്ട് മാത്രമാണ് ഇത് പറയാന്‍ കഴിയുന്നത്. തന്റെ കൈയ്യില്‍ ഇതിന് മറ്റു തെളിവുകളല്ലെന്നും തന്റെ ജീവിതം തന്നെയാണ് ഇതിന് തെളിവെന്നും അദ്ദേഹം പറഞ്ഞു.