ഒരു റിയാലിന്​ ഇനി 10 കിലോ അധിക ബാഗേജ്; പുതിയ ആനുകൂല്യം പ്രഖ്യാപിച്ച്‌ എയർലൈൻ

0
111

റിയാദ്: ഒരു റിയാലിന് പത്ത് കിലോ അധിക ബാഗേജ് അലവൻസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് യാത്രചെയ്യുന്നവർക്ക് സമാനമായ നിരക്കിൽ ആനുകൂല്യം ലഭ്യമായിരിക്കും.

നവംബർ 30 വരെയുള്ള യാത്രക്ക് ഈമാസം 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇത് പ്രയോജനപ്പെടുത്താനാകും. ടിക്കറ്റെടുക്കുന്ന സമയത്ത് തന്നെ ആനുകൂല്യം തെരഞ്ഞെടുക്കണം. ടിക്കറ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം അധികബാഗേജിന് അവസരമുണ്ടാവില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വാർത്താ കുറിപ്പിൽ അറിയിച്ചു.

യു എ ഇ യുമായി ബന്ധപ്പെട്ട സർവ്വീസുകൾക്ക് ഒരു ദിർഹം നൽകിയാൽ പത്ത് കിലോ വരെ അധികം ലഗേജ്‌ ലഭ്യമാകും. എന്നാൽ, ടിക്കറ്റ് ഓൺലൈനിൽ നിന്ന് എടുക്കുന്ന സമയത്ത് തന്നെ ഇത് പർച്ചേസ് ചെയ്യണമെന്ന വ്യവസ്ഥയുണ്ട്. ടിക്കറ്റ് പർച്ചേസ് നടപടികൾ പൂർത്തിയാക്കിയാൽ പിന്നെ ഇതിനു അർഹത ഉണ്ടാകില്ല.

അതേസമയം, വെട്ടിക്കുറച്ച വിമാന സര്‍വീസുകള്‍ തിരികെ കൊണ്ടുവരുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കുറച്ചത് താൽക്കാലിക നടപടി മാത്രമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ മുഖ്യമന്ത്രിയെ അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

ശൈത്യകാല ഷെഡ്യൂളില്‍ വിമാന സർവീസുകൾ വെട്ടിക്കുറച്ച വാർത്ത പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. 2025 ഒക്ടോബര്‍ അവസാനം മുതല്‍ മാര്‍ച്ച് 26 വരെ നീണ്ടു നില്‍ക്കുന്ന ശൈത്യകാല ഷെഡ്യൂളില്‍ എയര്‍ ഇന്ത്യ എക്സ് പ്രസ് കേരളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകളില്‍ ഗണ്യമായ കുറവ് വരുത്തിയിരുന്നു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഴ്ചയില്‍ 42 വിമാന സര്‍വ്വീസുകളുടെ കുറവുണ്ട്. കോഴിക്കോടും കൊച്ചിയിലും നിന്നുള്ള വിമാനങ്ങളുടെ എണ്ണത്തിലും കുറവു വരുത്തി.

ഗള്‍ഫ് മേഖലയില്‍ രണ്ടര ദശലക്ഷത്തിലധികം പ്രവാസികളുള്ള കേരളത്തെ സേവനങ്ങളിലെ തടസ്സമോ കുറവോ വലിയ രീതിയിലാണ് ബാധിക്കുന്നത്. കണ്ണുര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള റദ്ദാക്കിയ വിമാനങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും കേരളത്തില്‍ വേരുകളുള്ള ദേശീയ വിമാന കമ്പനി എന്ന നിലയില്‍ എയര്‍ ഇന്ത്യ എക്സ് പ്രസ് സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നില്ല എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ശൈത്യകാലങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൂടിയ ആവശ്യം പരിഗണിച്ചാണ് ഷെഡ്യൂളുകളുടെ എണ്ണത്തില്‍ വ്യത്യാസം വരുത്തിയതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. 2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്ട്ര സര്‍വ്വീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം 245 ആയും വര്‍ധിപ്പിക്കും.