എറണാകുളം: കോതമംഗലത്ത് 17കാരനായ വിദ്യാർഥിയെ പെൺസുഹൃത്തിന്റെ പിതാവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ചു. പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിലാണ്. സംഭവത്തിൽ കേസെടുത്ത കോതമംഗലം പൊലീസ്, പെൺസുഹൃത്തിന്റെ പിതാവ് ഉൾപ്പെടെ നാലുപേരെ അറസ്റ്റു ചെയ്തു.
മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവും സുഹൃത്തുക്കളും 17കാരനെ രാത്രി വീട്ടിൽ നിന്നു പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നു. കാറിൽ കയറ്റി കൊണ്ടുപോയ കുട്ടിയെ വാടകവീട്ടിൽ എത്തിച്ചാണ് മർദിച്ചത്. വടികൊണ്ട് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്ന് 17കാരൻ പൊലീസിന് മൊഴി നൽകി. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.





