ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത എന്ന പെൺകുട്ടിയാണു കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
മാടക്കരയിൽ കൂടു പൊളിച്ച് 8 കോഴികളെ പിടിച്ച് പുലി
അമ്മയും മറ്റ് കൃഷിക്കാരും പണിയെടുത്തുകൊണ്ടിരിക്കെ പുലി ഗീതയെ കഴുത്തിൽ കടിച്ചെടുത്തു കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. ഇതോടെ, ഗീതയുടെ അമ്മയും മറ്റുള്ളവരും ശബ്ദമുണ്ടാക്കി പിന്നാലെ ഓടി. അൽപം അകലെ ഗീതയെ സാരമായി മുറിവേറ്റ നിലയിൽ കണ്ടെത്തി. ഉടൻ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴുത്തിന്റെ ഇരുവശവും പുലി കടിച്ചിരുന്നു.
വനം വകുപ്പ് നടത്തിയ തിരച്ചിലിൽ പുലിയുടെ സ്ഥാനം തിരിച്ചറിയാനായിട്ടുണ്ടെന്നു ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ ആശിഷ് ബൻസോദ് പറഞ്ഞു. സ്ഥലത്ത് കൂടുകളും കാമറകളും സ്ഥാപിച്ചു. മുഴുവൻ സമയവും പട്രോളിങ്ങും നടത്തുന്നുണ്ട്. മേഖലയിൽ കഴിഞ്ഞ ദിവസം പുലി ഒരു ആടിനെ പിടികൂടിയിരുന്നു.