സ്റ്റേഷനിൽ അറിയിച്ചില്ല, ആശുപത്രിയിലെത്തിച്ചില്ല; കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

0
209

തിരുവനന്തപുരം: എംസി റോഡില്‍ കിളിമാനൂര്‍ പൊലീസ് സ്റ്റേഷനു സമീപം കാറിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ കാര്‍ നിര്‍ത്താതെ പോയ പാറശാല എസ്എച്ച്ഒ പി.അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. ദക്ഷിണമേഖലാ ഐജി എസ്.ശ്യാംസുന്ദര്‍ ആണ് നടപടി എടുത്തത്.

സംഭവത്തില്‍ നടപടിക്കു ശുപാര്‍ശ ചെയ്ത് റൂറല്‍ എസ്പി കെ.എസ്.സുദര്‍ശന്‍ ഡിഐജിക്കു റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഡിഐജി അജിത ബീഗം റിപ്പോര്‍ട്ട് പരിശോധിച്ചശേഷം ദക്ഷിണമേഖലാ ഐജി എസ്.ശ്യാംസുന്ദറിന് കൈമാറിയതിനെ തുടര്‍ന്നാണ് നടപടി. അനില്‍ കുമാര്‍ നിലവില്‍ ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്. ബെംഗളൂരുവില്‍ മറ്റൊരു കേസില്‍ പ്രതിയെ അന്വേഷിച്ചു പോയ അനില്‍കുമാര്‍ ഇന്നലെ രാവിലെ തിരിച്ചെത്തിയെങ്കിലും സ്റ്റേഷനിലോ എസ്പി ഓഫിസിലോ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 

ഈ മാസം 7ന് പുലര്‍ച്ചെയായിരുന്നു സംഭവം. ചേണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജനെയാണ് (59) കാര്‍ ഇടിച്ചത്. കൂലിപ്പണിക്കാരനായ രാജന്‍ രാവിലെ ചായ കുടിക്കാന്‍ പോയപ്പോഴാണ് അപകടം. ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി. പരുക്കേറ്റ് ഒരു മണിക്കൂറോളം റോഡില്‍ കിടന്ന രാജനെ 6 മണിയോടെ പൊലീസ് എത്തി കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഇടിച്ച വാഹനം അനില്‍കുമാറിന്റേതാണെന്നു തെളിഞ്ഞിട്ടുണ്ട്. അപകടമുണ്ടായ ശേഷം തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിക്കാനോ പരുക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കാനോ അനില്‍കുമാര്‍ തയാറായില്ല. അജ്ഞാതവാഹനം എന്ന നിലയിലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു സംഭവം തിരിച്ചറിഞ്ഞത്. കാര്‍ ഓടിച്ചത് അനില്‍കുമാറാണെന്നു ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും പൊലീസ് അറിയിച്ചു. നിലമേല്‍ കൈതോട് സ്വദേശിയാണ് അനില്‍കുമാര്‍.