ലണ്ടൺ: ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതിക്ക് യുകെ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 34 വർഷത്തേക്ക് പരോൾ അനുവദിക്കരുതെന്നാണ് കോടതി വിധി. ടോട്ടൻഹാം സ്വദേശിയായ ജാവോൺ റൈലി (33)യാണ് പെൺകുട്ടിക്ക് നേരെ വെടിയുതിർത്തത്.
2024 മെയ് 29ന് രാത്രിയായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം റസ്റ്റോറന്റിൽ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു വടക്കൻ പറവൂരിലെ ഗോതുരുത്ത് സ്വദേശിയായ അജിഷിന്റെയും വിനയയുടേയും മകൾ ലിസേൽ മരിയ എന്ന ഒൻപതുകാരിയുടെ തലയ്ക്ക് വെടിയേറ്റത്. ബൈക്കിൽ പോവുന്നതിനിടെ ജാവോൺ റിലി ഉതിർത്ത ആറ് ബുള്ളറ്റുകളിലൊന്നേറ്റത് കുടുംബത്തിനൊപ്പം ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്ന ലിസേലിനായിരുന്നു.





