ഓപ്പറേഷൻ ടേബിളിൽ രോഗിയെ മയക്കിക്കിടത്തി നേഴ്സുമായി സെക്സ്; കുറ്റസമ്മതം നടത്തി ഡോക്ടർ

0
243

ഗ്രേറ്റര്‍ മാഞ്ചെസ്റ്റര്‍: ശസ്ത്രക്രിയക്കെത്തിയ രോഗിയെ ഓപ്പറേഷന്‍ ടേബിളില്‍ അനസ്‌തേഷ്യ നല്‍കി മയക്കി കിടത്തിയ ശേഷം നേഴ്‌സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സംഭവത്തില്‍ ഡോക്ടറുടെ കുറ്റസമ്മതം. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ ടെയിംസൈഡ് ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് അനസ്‌തെറ്റിസ്റ്റായിരുന്ന പാകിസ്താന്‍ വംശജനായ ഡോ. സുഹൈല്‍ അന്‍ജുമാണ് (44) മെഡിക്കല്‍ ട്രൈബ്യൂണല്‍ നടത്തിയ തെളിവെടുപ്പിനിടെ ഇക്കാര്യം സമ്മതിച്ചത്.

ടെയിംസൈഡ് ജനറല്‍ ആശുപത്രിയില്‍ 2023 സെപ്റ്റംബര്‍ 16-ന് ഡോ. സുഹൈല്‍ മേല്‍നോട്ടം വഹിച്ചിരുന്ന ഒരു പിത്താശയ ശസ്ത്രക്രിയക്കിടെയായിരുന്നു സംഭവം. അന്നേ ദിവസം രാവിലെ ഡോ. സുഹൈലിന് ഓപ്പറേഷന്‍ തിയേറ്ററില്‍ അഞ്ചു ശസ്ത്രക്രിയകള്‍ക്ക് അനസ്‌തേഷ്യ നല്‍കുന്നതിന്റെ ചുമതലയുണ്ടായിരുന്നു. ഇതില്‍ മൂന്നാമത്തെ ശസ്ത്രക്രിയക്കിടെയാണ് ഡോക്ടര്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് മുങ്ങുന്നത്.

തുടര്‍ച്ചയായ ശസ്ത്രക്രിയകള്‍ക്കിടെ അദ്ദേഹം ഒരു ചെറിയ ഇടവേള എടുത്തതാണെന്നാണ് സഹപ്രവര്‍ത്തകര്‍ കരുതിയത്. ഒരു അനസ്‌തെറ്റിസ്റ്റ് നേഴ്‌സിനെ രോഗിയെ നോക്കാല്‍ ഏല്‍പ്പിച്ചാണ് അദ്ദേഹം ഓപ്പറേഷന്‍ തിയേറ്റര്‍ വിട്ടത്. കുറച്ചുകഴിഞ്ഞ് ശസ്ത്രക്രിയ ഉപകരണങ്ങളെടുക്കാന്‍ മറ്റൊരു ഓപ്പറേഷന്‍ തിയേറ്ററിലെത്തിയ ഒരു നേഴ്‌സാണ് ഡോ. സുഹൈലും ആശുപത്രിയിലെ തന്നെ മറ്റൊരു നേഴ്‌സും തിയേറ്ററില്‍വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതായി കണ്ടത്. നേഴ്‌സ് ഉടന്‍ തന്നെ സംഭവം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. മെഡിക്കല്‍ ട്രൈബ്യൂണല്‍ നടത്തിയ ചോദ്യം ചെയ്യലില്‍, ഒരു രോഗി അനസ്‌തേഷ്യയില്‍ കഴിയുമ്പോള്‍ താന്‍ നേഴ്‌സുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായി ഡോ. സുഹൈല്‍ സമ്മതിച്ചു. തന്റെ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നേരത്തേ ഈ സംഭവത്തില്‍ തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ 2024 ഫെബ്രുവരിയില്‍ ഇദ്ദേഹം പാകിസ്താനിലേക്ക് തിരികെ പോയിരുന്നു. തിരിച്ച് യുകെയിലേക്ക് വരാനും ഡോക്ടറായി തുടരാനുമുള്ള ആഗ്രഹം അദ്ദേഹം മെഡിക്കല്‍ ട്രൈബ്യൂണല്‍ മുമ്പാകെ പങ്കുവെച്ചിട്ടുണ്ട്. യുകെയില്‍ വീണ്ടും ജോലിക്ക് അപേക്ഷിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം ഇപ്പോള്‍ മെഡിക്കല്‍ ട്രൈബ്യൂണല്‍ മുമ്പാകെ തെളിവെടുപ്പിനെത്തിയത്.