കോഴിക്കോട് എയർപോർട്ടിലും ഇ ഗേറ്റ് സജ്ജമായി; ഇനി യാത്ര എളുപ്പമാകും
ന്യൂഡൽഹി: തിരുവനന്തപുരവും കോഴിക്കോടുമുൾപ്പെടെ രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളിൽക്കൂടി അതിവേഗ ഇമിഗ്രേഷൻ ക്ലിയറൻസ് സംവിധാനം സജ്ജമായി. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെർച്വലായാണ് തുടക്കംകുറിക്കുന്നത്. വേരിഫിക്കേഷൻ കഴിഞ്ഞ ഇന്ത്യക്കാർക്കും ഒസിഐ (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡ് ഉള്ളവർക്കും വേഗത്തിൽ ക്ലിയറൻസ് നൽകുന്ന സംവിധാനമാണിത്.
കോഴിക്കോടിന് പുറമെ ലഖ്‌നൗ, തിരുവനന്തപുരം, ട്രിച്ചി, അമൃത്സർ എന്നീ വിമാനത്താവളങ്ങളിലും ഇന്ന് മുതൽ സംവിധാനം സജ്ജമായി. ഇവിടങ്ങളിലൂടെ നിന്ന് യാത്രയാകുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് വേഗത്തിലുള്ളതും പേപ്പർ രഹിതവുമായ ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കും. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP).
എങ്ങനെ പ്രവർത്തിക്കുന്നു
യോഗ്യത: ആദ്യ ഘട്ടത്തിൽ, ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കും OCI കാർഡ് ഉടമകൾക്കും ഈ പദ്ധതി സൗജന്യമായി ലഭ്യമാണ്. രണ്ടാം ഘട്ടത്തിൽ വിദേശ സഞ്ചാരികളെ ഉൾപ്പെടുത്തും.
അപേക്ഷ: യാത്രക്കാർ www.ftittp.mha.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. നിശ്ചിത വിമാനത്താവളത്തിലോ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലോ (FRRO) ബയോമെട്രിക്സ് (വിരലടയാളങ്ങളും മുഖചിത്രങ്ങളും) നൽകണം. രജിസ്ട്രേഷൻ പൂർത്തിയായാൽ അഞ്ച് വർഷത്തേക്ക് അല്ലെങ്കിൽ പാസ്‌പോർട്ട് കാലഹരണപ്പെടുന്നത് വരെ, ഏതാണ് ആദ്യം വരുന്നത് അത് വരെ സാധുതയുണ്ടാകും.
ഇ-ഗേറ്റുകൾ എങ്ങനെ ഉപയോഗിക്കാം: യാത്രക്കാർ ഓട്ടോമേറ്റഡ് ഗേറ്റിൽ അവരുടെ ബോർഡിംഗ് പാസും പാസ്‌പോർട്ടും സ്കാൻ ചെയ്യുന്നു, തുടർന്ന് ബയോമെട്രിക് നൽകണം. ഇത് പൂർത്തിയാകുന്നതോടെ തൽക്ഷണം ക്ലിയറൻസ് പൂർത്തിയായി ഗേറ്റ് തുറക്കും.
ഈ പ്രോഗ്രാം യാത്ര വേഗത്തിലാക്കുക മാത്രമല്ല, ഓഫീസർമാരുടെ നേരിട്ടുള്ള ഇടപെടൽ കുറയ്ക്കുകയും അന്താരാഷ്ട്ര യാത്ര കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ എടുത്തുപറഞ്ഞു.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
അംഗീകൃത അപേക്ഷകർക്ക് അവരുടെ ബയോമെട്രിക്സ് വിശദാംശങ്ങൾ നൽകുന്നതിന് അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യാൻ ഒരു സന്ദേശം ലഭിക്കും.
ഇന്ത്യയിലെ നിയുക്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിലോ അടുത്തുള്ള ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലോ (FRRO) അപേക്ഷകർക്ക് അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ അനുസരിച്ച് അവരുടെ ബയോമെട്രിക്സ് നൽകാവുന്നതാണ്.
അപേക്ഷ പ്രോസസ്സിംഗ് പൂർത്തിയാക്കുന്നതിന് ബയോമെട്രിക്സ് നിർബന്ധമാണ്.
FTI-TTP-ക്ക് അപേക്ഷിക്കുമ്പോൾ അപേക്ഷകർക്ക് കുറഞ്ഞത് ആറ് മാസത്തെ പാസ്‌പോർട്ട് സാധുത ഉറപ്പാക്കണം.
ഓട്ടോമേറ്റഡ് ഗേറ്റുകൾ (ഇ-ഗേറ്റുകൾ) വഴി സ്‌ക്രീൻ ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി ത്വരിതപ്പെടുത്തിയ ഇമിഗ്രേഷൻ പാതയിലൂടെ ലോകോത്തര ഇമിഗ്രേഷൻ സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര യാത്ര എളുപ്പവും സുരക്ഷിതവുമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ആവശ്യമായ പരിശോധനയ്ക്ക് ശേഷം, ‘വിശ്വസനീയ യാത്രക്കാരുടെ’ ഒരു വൈറ്റ് ലിസ്റ്റ് സൃഷ്ടിക്കുകയും ഇ-ഗേറ്റുകൾ വഴി നടപ്പിലാക്കുന്നതിനായി ഫീഡ് ചെയ്യുകയും ചെയ്യും. ഇ-ഗേറ്റുകളിലൂടെ കടന്നുപോകുന്ന ‘വിശ്വസനീയ യാത്രക്കാരന്റെ’ ബയോമെട്രിക്സ് FRRO ഓഫീസിലോ രജിസ്റ്റർ ചെയ്ത യാത്രക്കാരൻ വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന സമയത്തോ പകർത്തും.
ഈ പ്രക്രിയ പ്രകാരം, രജിസ്റ്റർ ചെയ്ത യാത്രക്കാർ ഇ-ഗേറ്റുകളിൽ എത്തുമ്പോൾ, അവരുടെ വിമാനത്തിന്റെ വിശദാംശങ്ങൾ ലഭിക്കുന്നതിന് ഇ-ഗേറ്റുകളിൽ എയർലൈനുകൾ നൽകുന്ന ബോർഡിംഗ് പാസ് സ്കാൻ ചെയ്യും. പാസ്‌പോർട്ടും സ്കാൻ ചെയ്യുകയും യാത്രക്കാരുടെ ബയോമെട്രിക്സ് ഇ-ഗേറ്റുകളിൽ പ്രാമാണീകരിക്കുകയും ചെയ്യും. യാത്രക്കാരന്റെ യഥാർത്ഥ ഐഡന്റിറ്റി സ്ഥാപിക്കുകയും ബയോമെട്രിക് പ്രാമാണീകരണം നടത്തുകയും ചെയ്തുകഴിഞ്ഞാൽ, ഇ-ഗേറ്റ് സ്വയമേവ തുറക്കുകയും ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചതായി കണക്കാക്കുകയും ചെയ്യും.
കരിപ്പൂർഎയർപോർട്ട്
നിലവിൽ പുത്തൻ പ്രതീക്ഷയുടെ ചിറകിലാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം. 2020 ആഗസ്റ്റ് എട്ടിനുണ്ടായ വിമാന ദുരന്തത്തിന് പിന്നാലെ നിലച്ച വലിയ വിമാനങ്ങളുടെ സർവീസ് പുനഃരാരംഭിക്കാൻ ഇനി അധികനാൾ കാത്തിരിക്കേണ്ടി വരില്ല. മലബാറിലെ ആദ്യ വിമാനത്താവളത്തിലേക്ക് കൂടുതൽ അന്താരാഷ്ട്ര വിമാനങ്ങളും കാർഗോ വിമാനങ്ങളും ഇനി വൈകാതെ പറന്നിറങ്ങും.
കരിപ്പൂർ വിമാനാപകടം മലബാറിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ആശ്രയിക്കുന്ന വിമാനത്താവളത്തിന്റെ ചിറകുകളെ തളർത്തിയിരുന്നു. ദുരന്തം അന്വേഷിച്ച വിദഗ്ദ്ധ സമിതി റൺവേ എൻഡ് സേഫ്റ്റി ഏരിയയുടെ(റെസ) നീളം 90ൽ നിന്ന് 240 മീറ്ററായി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഇതിനായി ഭൂമിയേറ്റെടുത്ത് നൽകിയില്ലെങ്കിൽ റൺവേയുടെ നീളം വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയവും നിലപാടെടുത്തു. ഇതോടെ റെസ ഏരിയ ദീർഘിപ്പിക്കാതെ വലിയ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയില്ലെന്നും ആഭ്യന്തര വിമാനത്താവളമായി ചുരുങ്ങേണ്ടി വരുമെന്നുമുള്ള ആശങ്ക പടർന്നു. ഇതിനുപിന്നാലെയാണ് ഭൂമിയേറ്റെടുക്കൽ നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോയത്. റെസയുടെ നിർമ്മാണ പ്രവൃത്തികൾ വേഗത്തിലായതും കരിപ്പൂരിന്റെ പ്രതീക്ഷകൾക്ക് കരുത്തേകുന്നുണ്ട്.
ഇതുവരെ അടുത്തിടെ ആരംഭിച്ച റെസ നിർമാണത്തിന്റെ 20 ശതമാനത്തിലധികം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. രാജസ്ഥാനിലെ ഗവാർ കൺസ്ട്രക്ഷൻ ലിമിറ്റഡ് കമ്പനിക്കാണ് നിർമാണച്ചുമതല. നിർമ്മാണ പ്രവൃത്തികൾ വിലയിരുത്താൻ അവസാനം ചേർന്ന യോഗത്തിൽ നിർമ്മാണ കാലാവധി അവസാനിക്കുന്ന 2026 മാർച്ച് മാസത്തിൽ 82 ശതമാനം പ്രവൃത്തികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കേരളത്തിലെ കാലവർഷം കണക്കിലെടുത്ത് മൂന്നുമാസം കൂടി പ്രവൃത്തികൾ പൂർത്തിയാക്കാൻ അധികസമയം കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
റെസയുടെ വികസനം പൂർത്തിയാവുന്നതോടെ കരിപ്പൂരിലെ ടേബിൾ ടോപ്പ് റൺവേയെ കൂടുതൽ സുരക്ഷിതമാക്കും. നിലവിൽ 2,840 മീറ്ററാണ് നിലവിൽ റൺവേയുടെ നീളം. റെസയ്ക്കായി റൺവേയിൽ നിന്ന് 320 മീറ്റർ വെട്ടിക്കുറച്ചാൽ റൺവേയുടെ നീളം 2,540 മീറ്ററാകും. ഇതോടെ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താനാവില്ല. റെസ വികസനവും ടെർമിനൽ വിശാലമാക്കലും കഴിയുന്നതോടെ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനും മലബാറിന്റെ വികസനക്കുതിപ്പിന് ആക്കം കൂട്ടുന്നതിനും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കഴിയും. ഹജ്ജ് പുറപ്പെടൽ കേന്ദ്രം നിലനിർത്തുന്നതിനും യാത്രാനിരക്ക് കുറയ്ക്കുന്നതിനും വികസനം സഹായകമാകും.
ബോയിംഗ് 777, വലിയ ജെറ്റ് വിമാനങ്ങൾ എന്നിവ സർവീസ് നടത്തുന്നതോടെ വിപണിയിലും തൊഴിലവസരങ്ങളിലും കുതിപ്പുണ്ടാവും. ഹജ്ജ് പ്രത്യേക സർവീസുകൾ, വിദേശയാത്രയ്ക്കുള്ള പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ എന്നിവക്കെല്ലാം ഇതോടെ സാദ്ധ്യത തെളിയും. ദുബായ്, ദോഹ, ജിദ്ദ പോലുള്ള നഗരങ്ങളിലേക്ക് നേരിട്ട് വലിയ വിമാനങ്ങളിൽ യാത്ര ചെയ്യാനാകുന്നത് പ്രവാസികൾക്കും ആശ്വാസമാകും. ചരക്ക് നീക്കം (കാർഗോ മാനേജ്‌മെന്റ് ) കാര്യക്ഷമമാകുന്നതിനാൽ ഇപ്പോഴുള്ളതിന്റെ മൂന്നോ നാലോ ഇരട്ടി പഴം, പച്ചക്കറി, മത്സ്യം, പൂക്കൾ, കാർഷിക ഉത്പ്പന്നങ്ങൾ, കൈത്തറി, മറ്റ് പ്രദേശിക ഉത്പന്നങ്ങൾ എന്നിവ നേരിട്ട് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ചെയ്യാൻ അവസരമൊരുങ്ങും. ഇതിലൂടെ കർഷകർക്കും കയറ്റുമതിക്കാർക്കും കൂടുതൽ വരുമാനം നേടാൻ കഴിയും.
വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കോടെ കരിപ്പൂരിൽ നിന്ന് ഗൾഫിലേക്കുള്ള ചരക്ക് കടത്ത് വലിയതോതിൽ കുറഞ്ഞിട്ടുണ്ട്. ദിവസവും 5,000 ടൺ ചരക്ക് കയറ്റി അയച്ചിരുന്ന കരിപ്പൂരിൽ ഇപ്പോൾ 1,000 ടണ്ണിന്റെ കുറവുണ്ടായിട്ടുണ്ട്. വലിയ വിമാനത്തിൽ 370 ടൺ വരെ ചരക്ക് കയറ്റാം. എന്നാൽ ഇടത്തരം വിമാനത്തിൽ പരമാവധി 78 ടൺ വരെ ചരക്ക് മാത്രമേ കയറ്റാൻ കഴിയൂ. കരിപ്പൂരിൽ നിന്ന് കയറ്റി അയയ്ക്കുന്നവയിൽ 90 ശതമാനവും പച്ചക്കറിയാണ്. ഗൾഫ് രാജ്യങ്ങളിലെ മലയാളികളെ ലക്ഷ്യമിട്ടാണ് കയറ്റുമതി. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള പച്ചക്കറികൾക്ക് പുറമെ പ്രാദേശികമായി സംഭരിച്ചും കയറ്റി അയയ്ക്കുന്നുണ്ട്. ഗൾഫിലെ വൻകിട സൂപ്പർമാർക്കറ്റുകളിലേക്കാണ് പച്ചക്കറികൾ ഏറെയും കൊണ്ടുപോവുന്നത്. വിമാനത്താവള വികസനം സമീപ പ്രദേശങ്ങളിലെ റോഡ് വികസനത്തിന് വഴിയൊരുക്കുന്നതോടൊപ്പം ഹോട്ടലുകൾ, ലോജിസ്റ്റിക് പാർക്കുകൾ, കസ്റ്റംസ് വെയർഹൗസുകൾ തുടങ്ങി അനുബന്ധ മേഖലകളിലും തൊഴിൽ അവസരങ്ങളൊരുക്കും. പ്രദേശത്തെ ചെറുകിട വ്യവസായങ്ങൾക്കും ടൂറിസം മേഖലക്കും വലിയ ഉണർവുണ്ടാകും.